ബിജെപിയിൽ ചേർന്നതിൽ ഖേ​ദിക്കുന്നു; മുൻ മന്ത്രി കോൺഗ്രസിൽ തിരിച്ചെത്തി

 

ചണ്ഡീഗഡ്: രണ്ട് വർഷം മുമ്പ് ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻ മന്ത്രി സുന്ദർ ഷാം അറോറ കോൺഗ്രസിൽ തിരിച്ചെത്തി.   പഞ്ചാബ് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള ദേവേന്ദര്‍ യാദവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് സുന്ദര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഹോഷിയാര്‍പൂരില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ അറോറ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.

ബിജെപിയില്‍ ചേര്‍ന്ന തന്‍റെ തീരുമാനത്തില്‍ ഖേദമുണ്ടെന്നും പഞ്ചാബിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതിനു ശേഷം അറോറ പറഞ്ഞു. ബിജെപി പഞ്ചാബിന് വേണ്ടി എന്തെങ്കിലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് തെറ്റായിപ്പോയി. കോണ്‍ഗ്രസിന് മാത്രമേ സംസ്ഥാനത്തെ കാര്യക്ഷമമായി നയിക്കാന്‍ കഴിയൂ. സുന്ദര്‍ ഷാം അറോറ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രതാപ് സിംഗ് ബജ്വയും ചരണ്‍ജിത് സിംഗ് ചന്നിയുമായി അറോറ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് മുതല്‍ ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാര്‍ട്ടി വിട്ടതിനു ശേഷവും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്ന അറോറ, തന്‍റെ ഉപദേഷ്ടാവ് സുനില്‍ ജാഖറിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ് ബിജെപി പരിപാടികളില്‍ പങ്കെടുത്തിരുന്നുത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ തലേന്ന് ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് അറോറ വിട്ടുനിന്നത് ബിജെപിയുമായുളള അദ്ദേഹത്തിന്‍റെ അകല്‍ച്ച ചര്‍ച്ചയാകാന്‍ കാരണമായി. സുന്ദര്‍ ഷാം അറോറയെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു.

സുന്ദര്‍ ഷാം പഞ്ചാബിലെ വ്യാവസായിക പ്ലോട്ട് ട്രാന്‍സ്ഫര്‍ ഇടപാടില്‍ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ഏജന്‍സിയുടെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ജനറലിന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കവേ വിജിലന്‍സിന്‍റെ അറസ്റ്റിലാവുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Comments (0)
Add Comment