സിപിഎമ്മിൽ വീണ്ടും പീഡനവിവാദം പുകയുന്നു; സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി; കേസൊതുക്കാന്‍ സിപിഎം

Jaihind Webdesk
Thursday, March 21, 2019

പാലക്കാട് മണ്ണൂരില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ പീഡനവിവാദം പുകയുന്നു. സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിനിടെയാണ് കുഞ്ഞിന്‍റെ അമ്മയായ യുവതി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ മങ്കര പെ‍ാലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പെ‍ാലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പു അടുത്തെത്തി എന്ന് മാത്രമല്ല പ്രചാരണവും തുടങ്ങിക്കഴിഞ്ഞു എന്ന സാഹചര്യത്തില്‍ സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കും എന്ന വസ്തുത മുന്നില്‍ക്കണ്ട് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തുകയും തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് യുവതി പീഡനം നടന്നതായി മൊഴി നല്‍കിയത്. ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട്, ആരേ‍ാപണവിധേയനായ യുവാവിന്‍റെ മെ‍ാഴിയും രേഖപ്പെടുത്തി.യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കേ‍ാളജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഒ‍ാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പേ‍ാഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മെ‍ാഴിയെന്നാണ് സൂചന. ആ കാലയളവില്‍ പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാൽ, യുവതിയുടെ മൊഴിയില്‍ നിന്ന് വ്യത്യസ്തമായി യുവതിയുടെ വീട്ടിൽ പേ‍ായിരുന്നതായാണ് യുവാവിന്‍റെ മെ‍ാഴിയെന്നാണു റിപ്പോര്‍ട്ട്.