മന്ത്രി ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ പരാതി; വിസി നിയമനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ലോകായുക്ത

Jaihind Webdesk
Tuesday, January 18, 2022

തിരുവനന്തപുരം : കണ്ണൂർ വൈസ് ചാൻസലർ പുനര്‍നിയമനം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാതിയില്‍ സര്‍ക്കാരിനോട് രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് ലോകായുക്ത. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും, അഴിമതിയും, അധികാര ദുർവിനിയോഗവുമാണെന്നും, ശുപാർശ ചെയ്ത മന്ത്രിക്ക് തൽസ്ഥാനത്തു തുടരുവാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല പരാതി   നല്‍കിയത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൈവശമുള്ള രേഖകൾ മുഴുവന്‍ ഹാജരാക്കാനാണ് ലോകായുക്ത നിര്‍ദേശം. ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആര്‍ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

യൂണിവേഴ്സിറ്റി നിയമപ്രകാരം ചാൻസിലർ കൂടിയായ ഗവർണർ വിസി നിയമനത്തിന് മുന്നോടിയായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതുപ്രകാരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കുകയും ഗവർണറുടെ സെക്രട്ടറിയേറ്റ് കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസിലർക്കോ കണ്ണൂർ സർവകലാശാലയിലയിലെ സീനിയർ പ്രൊഫസർക്കോ വൈസ് ചാൻസിലറുടെ താൽക്കാലികചുമതല നൽകുവാനുള്ള ഫയൽ ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തുവെങ്കിലും, മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.

ഇതുസംബന്ധിച്ച ഫയലിന്‍റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഗവർണറുടെ ഓഫീസിൽ നിന്നും തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കോടതി വിളിച്ചു വരുത്തണമെന്ന് രമേശ് ചെന്നിത്തല ഇന്ന് ലോകയുക്തയിൽ ഉപഹർജി ഫയൽ ചെയ്തു. തുടർന്ന് സർക്കാർ അറ്റോർണി ടി.എ ഷാജിയോട് സർക്കാരിന്‍റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത നിർദ്ദേശം നൽകി. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ
ജോർജ് പൂന്തോട്ടം ഹാജരായി. കേസ് തുടർവാദത്തിനായി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.