ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകും: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, February 6, 2022

 

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാതിയുമായി വീണ്ടും ലോകായുക്തയിൽ. കണ്ണൂർ വിസി നിയമനത്തിൽ ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൽപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന വാദവും അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല പുനഃപരിശോധനാ ഹർജി നല്‍കുന്നത്.

കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന  പരാതി ഫയൽ ചെയ്തതാണ്. എന്നിട്ടും അത് പരിഗണിക്കാൻ തയാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിനുശേഷം തന്‍റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ചട്ടങ്ങൾ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കോ തർക്കമില്ല. മന്ത്രിയുടെ ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്’ – രമേഷ് ചെന്നിത്തല പറഞ്ഞു.

വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്ന് അവശ്യപ്പെട്ട് ഹർജി നൽകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.