ബുള്ളറ്റ് ട്രയിൻ പദ്ധതി സർക്കാർ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈറ്റ് മെട്രോയും മുന്നോട്ട് പോയില്ല. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് കേന്ദ്ര അനുമതി ഇല്ലാതെയാണ്. വയനാട് തുരങ്കപാതയും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/407094290338324/
സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടു വരുന്ന കെ.റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലെന്നും നീതി അയോഗും പദ്ധതിക്ക് അനുകൂലമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യു വകുപ്പ് ഫയലിൽ കുറിച്ചിട്ടും സ്ഥലമേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 20 ന് ചേർന്ന യോഗത്തിൽ വിചിത്ര തീരുമാനമാണ് എടുത്തത്. നീതി അയോഗ്, കേന്ദ്ര ധനമന്ത്രാലയം, റവന്യു വകുപ്പ് എന്നിവരുടെ എതിർപ്പ് മറികടന്ന് ഭൂമി ഏറ്റെടുക്കൽ സ്വകാര്യ ഏജൻസിക്ക് ഔട്ട് സോഴ്സ് ചെയ്യാനുള്ള തീരുമാനമാണ് എടുത്തത്. മുഖ്യമന്ത്രി ഫയലിൽ ഒപ്പ് വെയ്ക്കും മുമ്പ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കാൻ 20,000 കുടുംബങ്ങള്‍ കുടിഒഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരികയും
145 ഹെക്ടർ നെല്‍വയല്‍ നികത്തേണ്ടി വരികയും ചെയ്യും. കേന്ദ്രം പദ്ധതി ഉപേക്ഷിച്ചതിനാൽ നടപ്പാക്കാനുള്ള തുക എവിടെ നിന്ന് കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.
വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര കൺസൾട്ടൻ്റായ പദ്ധതിയിൽ പ്രാഥമികമായ അനുമതി വാങ്ങാതെ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത് കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു