സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റം; സർക്കാർ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, July 25, 2020

പാലക്കാട്: ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ പി എസ് സി യേയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി തകൃതിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. കെഎസ്ഇബിയിൽ മാത്രം പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വർഷത്തിനിടെ നടത്തിയിട്ടുള്ളത്. കിഫ്ബിയിൽ ദിവസ വേതനം 10,000 – രൂപ നൽകി കരാറടിസ്ഥാനത്തിൽ നിരവധി പേരെ നിയമിച്ചു. എസ്.എഫ്.ഐ. നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവിൽ പൊലീസ് ലിസ്റ്റിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളുടെ ജീവിതമാണ് ഇരുളടഞ്ഞത്. പിൻവാതിൽ നിയമനങ്ങളും സംവരണ അട്ടിമറിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എ.വി.സജീവ് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരത്തിന്‍റെ സമാപന പരിപാടി ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, അടൂർ പ്രകാശ് എം.പി ടി.എൻ പ്രതാപൻ എം.പി, എംഎൽഎമാരായ വി.എസ് ശിവകുമാർ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, ടി.ജെ വിനോദ് , വി.പി സജീന്ദ്രൻ എൽദോസ് കുന്നപ്പള്ളി, ഡി സി സി പ്രസിന്‍റുമാരായ ഹക്കീം കുന്നേൽ,വി.വി പ്രകാശ് തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ബാബു നാസർ സ്വാഗതവും, രാജേഷ് സഹദേവൻ നന്ദിയും പറഞ്ഞു. സമ്പൂർണ്ണമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്ന ഉപവാസമരത്തിൻ്റെ ഉദ്ഘാടന – സമാപന പരിപാടികൾ മുഴുവനായും ഓൺലൈനിലാണ് ഉപവാസ പന്തലിലേക്ക് നേതാക്കന്മമാരോ പ്രവർത്തകരോ വരുന്നില്ല. മുഴുവനായും ഓൺലൈനിൽ 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സമര പരിപാടി ആദ്യമായാണ് നടക്കുന്നത്