തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ കണ്‍സള്‍ട്ടസി മറവില്‍ സ്വകാര്യ ഏജന്‍സിയ്ക്ക് 13.65 കോടി രൂപ അനുവദിച്ചതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എന്‍ജിനിയറിംഗ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജന്‍സിയ്ക്ക് വഴിവിട്ട സഹായം നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിര്‍മാണ വിഭാഗത്തിലുമായി വിദഗ്ധരും അനുഭവ സമ്പത്തുള്ളവരുമായ നൂറ് കണക്കിന് എന്‍ജിനിയര്‍മാരെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഇവിടെ അഴിമതിക്ക് കളമൊരുക്കിയത്.
പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ഒരു വീടിന് നാല് ലക്ഷം രൂപ മാത്രം സഹായമായി സര്‍ക്കാര്‍ അനുവദിക്കുമ്പോഴാണ് 13.65 കോടി രൂപ എന്ന ഭീമമായ തുക പ്രോജക്ട് കണ്‍സള്‍ട്ടന്‍സിക്ക് മാത്രമായി അനുവദിക്കുന്നത്. ഭവനരഹിതര്‍ക്ക് 341 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് തുല്യമായ തുകയാണ് സ്വകാര്യ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ നല്‍കുന്നത്. സ്വകാര്യ കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറുന്ന നടപടി പിന്‍വലിച്ചു ഈ തുക പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തെ മൂന്ന് റീജിയനുകളായി തിരിച്ചാണ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്.1.95ശതമാനം കണ്‍സള്‍ട്ടന്‍സിക്ക് ഫീ എന്നനിരക്കിലാണ് 13.65 കോടി രൂപ നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.