സര്‍ക്കാരിന്‍റെ അഴിമതികള്‍ ഒന്നൊന്നായി തെളിയിച്ചു ; യഥാർത്ഥ ഹീറോ പ്രതിപക്ഷ നേതാവ് ; എണ്ണിപ്പറഞ്ഞ് ജോയ് മാത്യു

Jaihind Webdesk
Wednesday, March 31, 2021

 

തിരുവനന്തപുരം :  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യഥാർത്ഥ ഹീറോയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ അഞ്ച് വര്‍ഷവും ക്രിയാത്മകമായി പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിച്ചെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.  സര്‍ക്കാരിനെതിരെ ഉന്നയിച്ച 12  അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോയെന്നും അദ്ദേഹം ചോദിച്ചു.

രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്‍റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതില്‍ നിന്നും സർക്കാരിന്  പിന്തിരിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാനെന്നും ജോയ് മാത്യു കുറിച്ചു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആരാണ് ഹീറോ
—————-
അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങള്‍ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കില്‍ ജനറലോ ആക്കാം. എന്നാല്‍ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോ?

കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാര്‍ട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതില്‍ നിന്നും ഗവര്‍മ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാന്‍.

ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങള്‍

1. ബന്ധുനിയമനം :
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.

2. സ്പ്രിന്‍ക്ലര്‍:
കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിന്‍ക്ലറിനു കരാര്‍ നല്‍കിയതില്‍ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി .

3.പമ്പ മണല്‍ക്കടത്ത് :
2018 ലെ പ്രളയത്തില്‍ അടിഞ്ഞ കോടികളുടെ മണല്‍ മാലിന്യമെന്ന നിലയില്‍ നീക്കാന്‍ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാര്‍ നല്‍കി. സര്‍ക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറി.

4. ബ്രൂവറി:
നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയര്‍ ഉല്‍പാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിര്‍മാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സര്‍ക്കാര്‍ അനുമതി റദ്ദാക്കി.

5. മാര്‍ക്ക് ദാനം:
സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തും മാര്‍ക്ക് ദാനവും. മാര്‍ക്ക് ദാനം നിയമവിരുദ്ധമെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി.

6. ഇമൊബിലിറ്റി പദ്ധതി:
ഇ-മൊബിലിറ്റി കണ്‍സല്‍റ്റന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സര്‍ക്കാര്‍ ജണഇയെ ഒഴിവാക്കി.

7. സഹകരണ ബാങ്കുകളില്‍ കോര്‍ബാങ്കിങ്: സ്വന്തമായി സോഫ്റ്റ്വെയര്‍ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോര്‍ബാങ്കിങ് സോഫ്റ്റ്വെയര്‍ സ്ഥാപിക്കാന്‍ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി.

8. സിംസ് പദ്ധതി:
പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരില്‍ ഗാലക്‌സോണ്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചു.

9. പൊലീസ് നിയമഭേദഗതി:
പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിയമം സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് (റിപ്പീലിങ് ഓര്‍ഡിനന്‍സ്) പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു.

10. ആഴക്കടല്‍ മത്സ്യ ബന്ധം:
കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.

11.പുസ്തകം വായിക്കുന്നതിന്റെ പേരില്‍ അലന്‍ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരികയും സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെടുകയുമുണ്ടായി

12.ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകള്‍ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇലക്ഷന്‍ കമ്മീഷന്‍ ശരിവെച്ചു.

അന്വേക്ഷണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തു..
ഇപ്പോള്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ഹീറോ ?

വാല്‍കഷ്ണം :
ലോക വായനാദിനത്തില്‍ താന്‍ ദിവസവും രണ്ടുപുസ്തകങ്ങള്‍ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവര്‍ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോള്‍ എനിക്കും ബോധ്യമായി ഒന്നില്‍കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചാലുള്ള ഗുണങ്ങള്‍. യഥാര്‍ത്ഥത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.