ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സര്‍ക്കാര്‍ വാദം പൊളിയുന്നു; രേഖകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, May 26, 2020

തിരുവനന്തപുരം:  ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പനക്കുള്ള ബെവ്‌ കോ ആപ്പിന്‍റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന  സര്‍ക്കാര്‍ വാദം പൊളിയുന്നു.    ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്.  

ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിംഗില്‍ ബാറുകാരില്‍ നിന്ന്  ഓരോ ടോക്കണും വാങ്ങുന്ന അമ്പത് പൈസ ആദ്യം തന്നെ അപ്‌ളിക്കേഷന്‍ തയ്യാറാക്കിയ  ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ബെവ്‌ കോ നല്‍കും. ഈ   അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്.  ഇത്  ബാറുകള്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അണ്ടര്‍ടേക്കിംഗ്‌സിന്‍റെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മറച്ച് വച്ചാണ് ബെവ്‌കോയ്ക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന  അടിസ്ഥാന രഹിതമായ അവകാശവാദം  ബെവ്‌കോ ഉയര്‍ത്തുന്നത്.

ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അത് കൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍ കോഡ് എന്ന കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചതില്‍  ദുരൂഹതയേറുകയാണ്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.