പത്തനംതിട്ട: സ്പ്രിങ്ക്ളർ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും അനുകൂല റിപ്പോർട്ട് കിട്ടാനാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പുതിയ അഴിമതിക്ക് വഴി തെളിക്കാൻ വേണ്ടിയാണ് കെ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് സർക്കാരെ ന്യായികരിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് ലഭിക്കുന്നതിനാണ് പുതിയ കമ്മറ്റിയെ നിയമിച്ചത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യ റിപ്പോർട്ട് സർക്കാർ പുറത്ത് വിടണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രം തള്ളിക്കളഞ്ഞ പദ്ധതിയാണ് കെ-റെയിൽ പദ്ധതി. പദ്ധതി സംബന്ധിച്ച് സർവ്വകക്ഷിയോഗം വിളിക്കണം എന്നും അഴിമതിക്ക് വഴിതെളിയിക്കാൻ വേണ്ടിയാണ് കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുമ്പോട്ട് പോകുന്നത് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അഴിമതി ചൂണ്ടി കാണിച്ചാൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുന്ന സ്ഥിതിയാണും, ഇടതു സർക്കാരിന്‍റെ അഴിമതി ഓരോന്നായി പുറത്ത് കൊണ്ടുവരും എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന തദ്ദേശം 2020 ൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും, പ്രസിഡന്‍റ് ബോബി എബ്രഹാം അദ്ധ്യക്ഷതയും വഹിച്ചു.