കിഫ്ബി വഴിയുള്ള വൈദ്യുത പദ്ധതിയില്‍ കോടികളുടെ അഴിമതി; ഓഡിറ്റ് നടത്തിയാല്‍ പലരും സര്‍ക്കാർ ഭക്ഷണം കഴിക്കേണ്ടിവരും : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, September 20, 2019

Ramesh-Cehnnithala

കിഫ്ബിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനായി നടപ്പാക്കുന്ന വൻകിട പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.  ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മനസിലാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

പ്രതിപക്ഷനേതാവിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പൂര്‍ണരൂപം:

വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവില്‍  കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

കിഫ്ബി  വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു  കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും  വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.

ഇതില്‍ ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈന്‍സ് പദ്ധതിയിലും  കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് നടന്നിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് ഇവയുടെ കരാര്‍ നല്‍കിയിരിക്കുന്നത്.

കെ എസ് ഇ ബിയിലെ എസ്സ്റ്റിമേറ്റുകള്‍ സാധാരണ ഗതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍  മുതല്‍ ചീഫ് എഞ്ചിനിയര്‍വരെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ്  തയ്യാറാക്കുക. എന്നാല്‍ ഈ  പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ്  മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയ്യാറാക്കിയത്.

ഈ എസ്സ്റ്റിമേറ്റാകട്ടെ  സാധാരണ  നിരക്കിലും   60% ഉയര്‍ന്ന നിരക്കില്‍ സ്പഷ്യല്‍ റേറ്റ് ആയാണ്   തയ്യാറാക്കിയത്.

മറ്റു ഉദ്യോഗസ്ഥരെ  മാറ്റിനിര്‍ത്തി പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്സ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതിനെ സംസ്ഥാന വിജിലന്‍സ്  തുടക്കത്തില്‍ തന്നെ താക്കീതു ചെയ്തതാണ്.

കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. 60%ത്തോളം ഉയര്‍ത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേല്‍ പിന്നീടും 50 മുതല്‍ 80 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ്  കരാറുകള്‍ നല്‍കിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നല്‍കിയത്.

കോട്ടയം ലൈന്‍സ് പദ്ധതി സ്പെഷ്യല്‍ റേറ്റില്‍ നിശ്ചിയിച്ച എസ്റ്റിമേറ്റ്  തുകയുടെ 61.18 ശതമാനം അധിക നിരക്കില്‍  എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് നല്‍കിയത്. കോലത്തുനാട് പദ്ധതിയാവട്ടെ എസ്റ്റിമേറ്റ് തുകയുടെ 54.81 ശതമാനം ഉയര്‍ന്ന  നിരക്കിലാണ് നല്‍കിയത്.

എല്ലാം സുതാര്യമെന്നു വരുത്തിത്തീര്‍ക്കാന്‍ വന്‍ കള്ളക്കളികളിയും നടത്തി. എല്‍. ആന്‍.ടിയെയും സ്റ്റെര്‍ലൈറ്റും അടക്കമുള്ള കുത്തക കമ്പനികളെയും  മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ഇവര്‍ക്കനുകൂലമായ നിബന്ധനകള്‍ ഉലെടുത്തിയാണ് പ്രീ-ക്വാളിഫയ് ചെയ്തത്.

അതിന്  ശേഷം ടെന്‍ഡര്‍ വിളിക്കുകയും അതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ടു ചെയ്ത കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയാണ് ചെയ്തത്.

ടെണ്ടര്‍ ചെയ്താണ് കരാര്‍ നല്‍കിയെതന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്.

വിചിത്രമായ മറ്റൊരു കാര്യവുമുണ്ടായി.  ഒരു പദ്ധതിയില്‍ കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്ത  അതേ  കമ്പനി മറ്റൊന്നില്‍ ഉയര്‍ന്ന തുകയ്ക്കുള്ള ടെണ്ടറും  നല്‍കി.  ഇവര്‍ തമ്മില്‍ ധാരണ ഉണ്ടാക്കി  രണ്ടു പദ്ധതികളും  വീതിച്ചെടുത്തു എന്നുവേണം അനുമാനിക്കാന്‍.

ഈ പദ്ധതികള്‍  വിലയിരുത്തി അപ്രൈസല്‍  നല്‍കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ    ടെറാനസ് കമ്പനിയാണ്. ഈ കമ്പനിയുടെ അഡൈ്വസറാകട്ടെ കെ എസ് ഇ ബിയില്‍ നിന്നും വിരമിച്ച ട്രാന്‍സ്മിഷന്‍ ഡയറക്ടറുമാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും. അതായത് കെ.എസ്.ഇ.ബിയില്‍ ജോലി ഉണ്ടായിരിക്കെ ഈ വ്യക്തി എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് വിരമിച്ച ശേഷം ആ വ്യക്തി ടെറാനസ് കമ്പനിയില്‍ ചേരുകയും ആ വ്യക്തി തന്നെ എസ്റ്റിമേറ്റിന് അപ്രൈസല്‍ നടത്തുകയും ചെയ്തു എന്നര്‍ത്ഥം.

ജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയും ഇല്ലാതെ കുത്തക കമ്പനികള്‍ക്ക് വാരിക്കാരി നല്‍കുകയാണ് ചെയ്തത്.  ഇതിന് പിന്നില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടിയെന്ന് വ്യക്തമാക്കണം.

കെ എസ് ഇ ബി വന്‍ നഷ്ടത്തിലാന്നെന്നുപറഞ്ഞു ചാര്‍ജ് വര്‍ദ്ധനവു വരുത്തി ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചവരാണ്   എസ്റ്റിമേറ്റ് തുകയുടെ 50 മുതല്‍ 70 ശതമാനം തുകയ്ക്ക് പദ്ധതികള്‍ നല്‍കുന്നത് എന്നോര്‍ക്കണം.

കിഫ്ബി എന്തുകൊണ്ട്  സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാം.

ഓക്ടോബര്‍ ഒന്നിന് ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ വരുന്നുണ്ട്. സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടോ എന്ന് അന്ന് അറിയാം.