ജലീലിനെതിരായ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മുഖത്തേറ്റ പ്രഹരം : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 20, 2021

 

തിരുവനന്തപുരം : സ്വജനപക്ഷപാതവും അധികാരദുര്‍വ്വിനിയോഗവും അഴിമതിയുംനടത്തിയ കെ.ടി.ജലീലിന്‍റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ധാര്‍മ്മികത കൊണ്ടല്ല നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചത്. ബന്ധുനിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷവികസന ധനകാര്യകോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിയ്‌ക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാര്‍മ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആ സ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.