ഭരണകൂടം സൃഷ്ടിച്ച പ്രളയമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, August 30, 2018

തിരുവനന്തപുരം: മുന്നൊരുക്കങ്ങൾ നടത്താതെ ഡാം തുറന്നുവിട്ട ഭരണകൂടമാണ്  പ്രളയമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തമുണ്ടാക്കിയിട്ട് ഇപ്പോൾ സർക്കാർ രക്ഷകന്റെ വേഷമണിയുന്നുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം മുന്നിൽ നിന്ന് പ്രവർത്തിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇതുവരെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇടപ്പെട്ടത്. പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ക്ഷണിച്ചപ്പോള്‍ പോയത് ജനങ്ങള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാനാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

https://youtu.be/rQQ8UnzSu3A

പ്രതിപക്ഷം ഡാമിന് എതിരല്ല . ഡാം മാനേജ്മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്. മറ്റെവിടെയും ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വൈദ്യുതി വകുപ്പ് നാഥനില്ലാത്ത കളരിയാണെന്നും
ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതക്കയത്തിലാക്കിയ ദുരന്തത്തിന്റെ കാരണം കണ്ടുപിടിക്കണം. ഡാമുകള്‍ തുറന്നുവിട്ടതാണ് ദുരന്തത്തിന്റെ പ്രധാനകാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു.

ഏകോപനത്തിലും മുന്നറിയിപ്പ് നല്‍കുന്നതിലും റവന്യൂ വകുപ്പ് പൂര്‍ണ പരാജയമായിരുന്നു. ക്യാമ്പുകളില്‍ സന്നദ്ധസംഘടനകളും യുവാക്കളും നല്‍കിയ സഹായം മാത്രമാണ് ലഭിച്ചത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ വിജയം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മന്ത്രി കെ രാജുവിന്റെ വിദേശയാത്ര ഒഴിവാക്കേണ്ടതായിരുന്നു. ലോകബാങ്കിൽ നിന്നും കടമെടുക്കുന്നതിനേക്കാൾ ലോകത്തുള്ള എല്ലാ ഏജൻസികളുടെയും സഹായം സ്വീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.