രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് : സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്; 28 ന്ഹാജരാകണം

Jaihind Webdesk
Friday, June 25, 2021

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയ കേസിൽ കണ്ണൂരിലെ സി.പി.എം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടെ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് അർജുൻ ആയങ്കിയുടെ പങ്കിനെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്.

അതേസമയം അർജുൻ ആയങ്കിക്ക് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളതായി വ്യക്തമായി. സ്വര്‍ണ്ണക്കടത്ത് അന്വേഷണം ആകാശ് തില്ലങ്കേരിയിലേക്കും നീളുന്നു. അപകടത്തിന് ശേഷം അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയെ ഫോൺ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നു. ഇതിൽ നിന്നും സി.പി.എം പ്രവർത്തകനായ അര്‍ജുന്‍ ആയങ്കിയാണ് സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി അർജുന് അടുത്ത ബന്ധമാണുള്ളത്. അപകടത്തിന് ശേഷം അർജുൻ ആയങ്കി ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്.

വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജുന്‍‌ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അർജുൻ ആയങ്കിയുടെ കണ്ണൂർ അഴിക്കോട്ടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂരിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ആണ് റെയ്ഡ് നടത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കി കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നി‍ർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്‍റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി.

റെയ്ഡ് നടക്കുന്ന സമയം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അര്‍ജുന്‍ ആയങ്കിയോട് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും  അടുത്ത കാലത്തായി ആർഭാട ജീവിതം നയിച്ചു വരികയാണ്. ഇത് സിപിഎമ്മിനുള്ളിലും ചർച്ചയായിരുന്നു.  പ്രാദേശിക സിപിഎം നേതാക്കളുമായുള്ള സംഘർഷത്തെ തുടർന്ന് സിപിഎം നേതൃത്വം അര്‍ജ്ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരി സിപിഎമ്മിലും ഡിവൈഎഫ്ഐയിലും സജീവമാണ്.