തിരുവനന്തപുരം : പ്രതിസന്ധികളെ തരണം ചെയ്ത് ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്നുകയറിയ കാസര്‍ഗോഡുകാരന്‍ രഞ്ജിത്തിന്റെ ജീവിതകഥ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ‘‘ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്’’ എന്ന ആമുഖത്തോടെ രഞ്ജിത് പങ്കുവെച്ച കുറിപ്പ് സമൂഹഹമാധ്യമങ്ങളില്‍ നിരവധി പേർ പങ്കുവെച്ചു.
നേരത്തെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് നേടിയിട്ടും രഞ്ജിത്തിന് ഇടത് സിന്‍ഡിക്കേറ്റ് നിയമനം നിഷേധിച്ചിരുന്നു. രഞ്ജിത്തിനെ അനുമോദിച്ച് കുറിപ്പെഴുതിയ ധനമന്ത്രി തോമസ് ഐസക്കിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്ഡിക്കേറ്റിന് കാലം കാത്തു വെച്ച സമ്മാനമാണ് രഞ്ജിത്തിന്റെ ഈ നേട്ടമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘അരിഞ്ഞു വീഴ്ത്തിയവർ തന്നെ അനുമോദിക്കുന്നു. മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രഞ്ജിത്ത്… കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിന്ഡിക്കേറ്റിന് കാലം കാത്തു വെച്ച സമ്മാനം! രഞ്ജിത്ത് ആർ പാണത്തൂർ തുടരുക നിൻ ജൈത്ര യാത്ര, ആകാശമാകട്ടെ അതിരുകൾ..’- രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറിച്ചു.