തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം : രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

Jaihind News Bureau
Tuesday, December 3, 2019

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. കർണാടകയിലെ 2 തീരദേശ ജില്ലകളിലും കേരളത്തിലെ കാസറഗോഡ് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢ ഭാഷയായ തുളു 2011 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് പ്രകാരം 18,46,427 ആളുകൾ തുളു ഭാഷ സംസാരിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടാം ഷെഡ്യൂൾ സ്റ്റാറ്റസ് ഉള്ള മണിപ്പൂരി (17,61,079), സംസ്കൃതം (24,821) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ തുളു സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും എം.പി. പാർലമെന്‍റിൽ പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ തുളുവിനെ ഉൾപ്പെടുത്തുന്നത് വഴി സാഹിത്യ അക്കാദമിയിൽ നിന്ന് അംഗീകാരം ലഭിക്കുകയും, മറ്റ് അംഗീകൃത ഇന്ത്യൻ ഭാഷകളിലേക്ക് തുളു പുസ്തകങ്ങൾ വിവർത്തനം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് അംഗങ്ങൾക്കും എം‌എൽ‌എമാർക്കും യഥാക്രമം പാർലമെന്റിലും സംസ്ഥാന നിയമസഭയിലും തുളുവിൽ ചോദ്യങ്ങൾ ചോദിക്കാനും, തുളുവിലെ സിവിൽ സർവീസസ് പരീക്ഷ പോലുള്ള അഖിലേന്ത്യാ മത്സര പരീക്ഷകൾ എഴുതാൻ സാധിക്കുമെന്നു എം.പി.വിശദമാക്കി. വര്‍ഷങ്ങളായി കേരളത്തിലെയും, കർണാടകത്തിലെയും തുളു ഭാഷ സംസാരിക്കുന്നവരുടെ ആവിശ്യമാണ് പാർലിമെന്‍റിൽ എം.പി. ഉന്നയിച്ചത്. യുനെസ്കോ 2018 ൽ ചൈനയിലെ ചാങ്‌ഷയിൽ നടത്തിയ യുയുലു വിളംബരത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കൊണ്ടായിരുന്നു എം.പി. തുളു ഭാഷയ്ക്ക് വേണ്ടി ശൂന്യ വേളയിൽ സംസാരിച്ചത്.

https://youtu.be/YNiQEo83QeM