പ്രധാനമന്ത്രിയെയും മമതാ ബാനർജിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, March 24, 2019


പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ നിത്യവും വഞ്ചിക്കുകയാണന്നും വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണ് മമതയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വടക്കൻ മാൾഡയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ അക്കമിട്ട് പറയുന്നതായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒന്നും നൽകിയില്ല. കള്ളങ്ങൾ നിത്യവും പറഞ്ഞ് രാജ്യത്തെ ജനങ്ങളം മോദി പറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മമതാബാനർജിക്കെതിരെയും രാഹുൽ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. ബംഗാളിൽ ഭരണം ഏകാധിപത്യമാണ്. നിരവധി വർഷങ്ങൾ ഇടതുപക്ഷം തുടർച്ചയായി ഭരിച്ചശേഷമാണ് മമതാ സർക്കാർ അധികാരമേറ്റത്. എന്നാൽ അന്ന് അവർ ആരോപിച്ച പ്രശ്‌നങ്ങൾ ഇന്നും അതുപോലെ തന്നെ തുടരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന നോർത്ത് ബംഗാൾ എം.പി മൗസം ബേനസീർ നൂറിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. പാർട്ടിയെ വഞ്ചിച്ച ആളാണ് മൗസം. എന്നാൽ ഇതു കോൺഗ്രസ് കോട്ടയാണ്. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടു പ്രവർത്തിക്കാൻ സാധിക്കില്ലെന്നു തെളിയിക്കേണ്ടത് ജനങ്ങളുടെ ചുമതലയാണെന്ന് രാഹുൽ പറഞ്ഞു.

സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരെ സർക്കാർ നിരന്തരമായി ആക്രമിക്കുകയാണ്. എന്നാൽ ആശയപരമായ പോരാട്ടം ഇനിയും തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.  വടക്കൻ മാൾഡയിലെ ചഞ്ചലിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രൗഡഗംഭീരമായ സദസ്സാണ് രാഹുലിനെ വരവേൽക്കാനായി എത്തിയത്.