‘കഴിക്കുന്നത് സി.പി.എം ആണെങ്കിലും, വിശപ്പടങ്ങുന്നത് ബി.ജെ.പിയുടേതാണ്’ ; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ, കുറിപ്പ്

Jaihind Webdesk
Thursday, May 6, 2021

 

തെരഞ്ഞെടുപ്പ് കാലത്ത് എൻഡിഎ നേതാവിന്‍റെ വീട്ടിൽ മന്ത്രി തോമസ് ഐസക്കും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണനും അത്താഴവിരുന്നില്‍ പങ്കെടുത്തതിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ. കഴിക്കുന്നത് സി.പി.എം ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് ബി.ജെ.പിയുടേതാണ് എന്ന് രാഹുൽ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

”തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കൺവീനറുടെ വീട്ടിൽ മുതിർന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകൾ’ മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.അത്തരം കൂടിച്ചേരലുകൾ കൊണ്ട് BJP യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളിൽ’ വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..

കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്. ഐസക്ക് സാറെ, ലേശം ചോറ് കൂടി!”

എൻ.ഡി.എ വൈപ്പിൻ നിയോജക മണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്​വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിലാണ് മന്ത്രി തോമസ് ഐസക്കും വൈപ്പിൻ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കൃഷ്ണനും പ്രദോശിക സിപിഎം നേതാക്കളും പങ്കെടുത്തത്. സിപിഎം ബിജെപി വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണ് അത്താഴവിരുന്ന് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.