ആവേശമായി രാഹുല്‍; വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്

Jaihind Webdesk
Tuesday, January 29, 2019

Aveshamayi-Rahul

പ്രവർത്തകർക്ക് ആവേശം പകര്‍ന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തി. വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്.

ഉച്ചയ്ക്ക് 2.15ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ. ആന്‍റണി, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നേതാക്കളും  പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നല്‍കിയ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ ശേഷം അന്തരിച്ച കോൺഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്‍റെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി ആദ്യം പോയത്.

https://www.facebook.com/JaihindNewsChannel/videos/249359999112417/

മറൈൻ ഡ്രൈവിൽ ചേരുന്ന ബൂത്ത് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്‍റുമാരുടെയും യോഗത്തിൽ അദ്ദേഹം സംസാരിക്കും. 24970 വനിതാ ഭാരവാഹികൾ ഉൾപ്പെടെ അൻപതിനായിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്‍റ് പദവികളിലേക്ക് വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്ക് പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ അവരെ അഭിസംബോധന ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. വൈകിട്ട് അദ്ദേഹം യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുള്ള തുടക്കം കൂടിയാകും കൊച്ചി സമ്മേളനം. മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയത്തിന്‍റെ കരുത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലേക്ക് എത്തുന്നത്. ഗൾഫ് സന്ദർശനത്തിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച വൻ സ്വീകാര്യതയും കേരള സന്ദർശനത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. കേന്ദ്രത്തിൽ ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും പ്രഭാവം മങ്ങുകയും പ്രതിപക്ഷ ഐക്യനിര കൂടുതൽ ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ കൊച്ചി സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. പ്രിയങ്ക ഗാന്ധി കൂടി കോൺഗ്രസ് നേതൃനിരയിലേക്ക് കടന്നു വന്നതോടെ പാർട്ടിക്കാകെ ലഭിച്ച നവോന്മേഷവും സമ്മേളനത്തിൽ പ്രതിഫലിക്കും. രാജ്യത്ത് മതേതര കക്ഷികളുടെ ഐക്യത്തിനെതിരായ കേരളത്തിലെ സിപിഎമ്മിന്റെ നിഷേധാത്മക നിലപാട്, നരേന്ദ്ര മോഡിയുടെ കൊല്ലം-തൃശൂർ സമ്മേളനങ്ങളിലെ വിമർശനങ്ങൾ എന്നിവയ്‌ക്കെല്ലാം കോൺഗ്രസ് അധ്യക്ഷൻ എന്ത് മറുപടി പറയും എന്നതിലേക്കും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നു.