മോദിയേക്കാള്‍ സ്വീകാര്യത രാഹുലിനെന്ന് ബി.ജെ.പി വാര്‍ റൂം റിപ്പോര്‍ട്ട്

Jaihind Webdesk
Monday, March 11, 2019

ന്യൂഡല്‍ഹി: അവസാന നിമിഷം പുറത്തെടുത്ത പുല്‍വാമ ഭീകര അക്രമണത്തിനെതിരായ തിരിച്ചടി, അയോധ്യ കേസ് എന്നിവയൊന്നും ജനങ്ങളെ വേണ്ടത്ര രീതിയില്‍ സ്വാധീനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ സ്വീകാര്യത രാഹുല്‍ഗാന്ധി കൈവരിച്ചിരിക്കയാണെന്നും ബി ജെ പിയുടെ വാര്‍ റൂം റിപ്പോര്‍ട്ട്.
ആഭ്യന്തര റിപ്പോര്‍ട്ടിലെ അപായസൂചന കണക്കിലെടുത്ത് തന്ത്രങ്ങള്‍ മാറ്റാന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കുകയാണ്. പുല്‍വാമയ്ക്ക് ശേഷം രാജ്യത്ത് നിന്നിരുന്ന അനുകൂല അന്തരീക്ഷ പാര്‍ട്ടിയിലെ ചില നേതാക്കള്‍ കാരണം നഷ്ടപ്പെട്ടുവെന്നും ചില പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
അയോധ്യ വിഷയം പോലെ വളരെ കുറഞ്ഞ കാലയളവില്‍ മാത്രം നിലനില്‍ക്കുന്ന ഒരു വിഷയമായി പുല്‍വാമ ആക്രമണം മാറിയിരിക്കുകയാണ്. ബിജെപിയും വാര്‍റൂം റിപ്പോര്‍ട്ടില്‍ ഇക്കാര്യം മാറ്റിപിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാകിസ്ഥാനെ മുഖ്യശത്രുവായി മുന്നില്‍ നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം എന്‍ ഡി എ ഭരണം തന്നെ ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് വിഷയങ്ങളിലേക്ക് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദേശം.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലാക്കോട്ടിലെ വ്യോമാക്രമണവും തന്ത്രപരവും വൈകാരികവുമായ് ഉപയോഗിക്കാനായിരുന്നു മോദിയുടെയും അമിത്ഷായുടെയും പദ്ധതി. എന്നാല്‍ ചില കാര്യങ്ങള്‍ ബി ജെ പിയെ പിന്നോട്ടടിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെയും ഗുജറാത്ത് നേതാവ് ഭരത് പാണ്ഡ്യയുടെയും പ്രസ്താവനകള്‍ അനുചിതമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഭീകരാക്രമണവും സൈന്യത്തിന്റെ തിരിച്ചടിയും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്ന് ഇരു നേതാക്കളും തുറന്ന് പറഞ്ഞിരുന്നു. ബാലക്കോട്ടിലെ ആക്രമണത്തോടെ ബിജെപി ഇരുസംസ്ഥാനങ്ങളില്‍ കുതിപ്പുണ്ടാക്കുമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന. എന്നാല്‍ ഇത് പൊതുമധ്യത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുകയാണ്. അനുകൂല സാഹചര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ഇല്ലാതാക്കിയതെന്നും വാര്‍ റൂം മാനേജര്‍മാര്‍ നിരീക്ഷിക്കുന്നു.
തീവ്രദേശീയത ഉയര്‍ത്തി പിടിച്ചുള്ള പോരാട്ടത്തില്‍ ബി ജെ പി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തില്ലെന്ന പരാതിയുണ്ട്. അവിടെ കോണ്‍ഗ്രസും മറ്റ് കക്ഷികളും തമ്മില്‍ ധാരണായിരിക്കുകയാണ്. പൗരത്വ ബില്ലില്‍ ബി ജെ പിക്കെ് എതിരായിരിക്കുകയാണ്. കോണ്‍ഗ്രസിലേക്ക് മുന്‍ പ്രവര്‍ത്തകരുടെ ഒഴുക്കും നടക്കുന്നുണ്ട്. അസമില്‍ ബിജെപി ഹിന്ദു അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ നോക്കുകയാണെന്ന വികാരമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ജന ശ്രദ്ധ തിരിച്ചുവിടുന്നതില്‍ വിജയിച്ചു എന്നാണ് വിലയിരുത്തല്‍.
കര്‍ഷകര്‍ക്കുള്ള വായ്പ എഴുതി തള്ളുന്നതും, മിനിമം വേതനം ഉറപ്പ് നല്‍കുന്നതുമായ ജനോപകാര പദ്ധതികള്‍ കോണ്‍ഗ്രസിനെ മുന്‍നിരയില്‍ എത്തിച്ചെന്നാണ് വിലയിരുത്തല്‍. ഇത് മുതലെടുക്കാന്‍ ബി ജെ പിയും ഇതേ നയം സ്വീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സാമൂഹിക സുരക്ഷ പദ്ധതികളായ ഉജ്ജ്വല, കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ എന്നിവ പ്രചാരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.
യുപിയിലെ പ്രാദേശിക രാഷ്ട്രീയം പ്രിയങ്ക ഗാന്ധി വന്നശേഷം കൂടുതല്‍ കൈവിട്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. പ്രിയങ്കയെ അവഗണിക്കുക എന്ന ഗെയിം പ്ലാന്‍ തീരെ പ്രായോഗികമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. പ്രധാനമന്ത്രിയും പാര്‍ട്ടിയും പ്രിയങ്കയെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചത് കൊണ്ടൊന്നും അവര്‍ പ്രതിരോധത്തിലായിട്ടില്ല. പുതിയ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രിയങ്കയെ നേരിടാന്‍ മോദിയും അമിത് ഷായും പൂര്‍വാഞ്ചലില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്‌