രാഹുലിന്‍റെ വരവ് ചുമ്മാതെയാകില്ല; 1977 ആവര്‍ത്തിക്കും; 20 ല്‍ 20 ഉം നേടി തരംഗമാകും

Jaihind Webdesk
Sunday, March 31, 2019

തിരുവനന്തപുരം: രാഹുല്‍ഗാന്ധി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത് 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ്. അന്ന് 20ല്‍ 20 സീറ്റും നേടിയതുപോലെ ഇത്തവണയും വിജയക്കൊടി പാറിക്കാം. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വ വാര്‍ത്ത വന്നതുമുതല്‍ യു.ഡിഎഫിലെ സ്ലീപ്പിംങ് സെല്ലുകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നതാണ് കാണാനാകുന്നത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രതിഫലിക്കും.

ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് വന്നുചേരും. പ്രധാനമന്ത്രി കേരളത്തില്‍ നിന്നുണ്ടാകുമെന്ന വസ്തുത ഭൂരിപക്ഷം കൂട്ടാും. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന്  സ്ഥിരീകരിച്ചതു മുതല്‍ അണികള്‍ ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ഇതൊരു തരംഗമായി ആഞ്ഞടിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്ഗ്രസിന്റെ സമുന്നത നേതാവ് കേരളത്തില്‍ മത്സരിക്കാനെത്തുന്നത് ഇതാദ്യമാണ്. എങ്കിലും രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരും എന്ന പ്രത്യേകതയുണ്ട്. ദേശീയ രാഷ്ട്രീയത്തിലുള്ള കൂട്ടുകെട്ടിനെത്തന്നെ അത് ബാധിച്ചേയ്ക്കാം.
രാഹുലിനെ സുരക്ഷിതമായ മണ്ഡലത്തില്‍ നിര്‍ത്തി ലോക്സഭയിലെത്തിക്കുക,

ദക്ഷിണേന്ത്യയില്‍ മോദിയുടെ ജനവിരുദ്ധത പൂര്‍ണ്ണാര്‍ത്ഥത്തില്‍ അറിയിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് കോണ്‍ഗ്രസ് രാഹുലിനെ വയാനാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന്‍റെ രാഷ്ട്രീയ നിലപാടില്ലായ്മയ്ക്കും ഇരട്ടത്താപ്പിനും ഏറ്റ പ്രഹരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. രാഹുല്‍ എത്തിയാല്‍ ചാഞ്ചാടി നില്‍ക്കുന്ന മണ്ഡലങ്ങളെ കൈപ്പടിയിലൊതുക്കാനാകും.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫ് പ്രവാസികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു ദേശിയ പ്രാധാന്യമുള്ള ഇലക്ഷനായിരിക്കും ഇത് എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ മുസ്ലിം സമുദായം അതിന്റെ നേതൃത്വം ഏറ്റെടുക്കും. മോദിയെ തോല്‍പിക്കാന്‍ രാഹുലിനെ വിജയിപ്പുക്കുക എന്നത് ന്യൂനപക്ഷ സമുദായത്തിന്റെ ബാധ്യതകൂടിയായി മാറുന്നുണ്ട്. രണ്ടു പ്രബല മുന്നണികളില്‍ മാറി മാറി വോട്ടുചെയ്യുന്നവര്‍ ആരെയാണ് പിന്തുണക്കേണ്ടത് എന്ന് ഇപ്രാവശ്യത്തെ നിലപാട് അതിനിര്‍ണായകം!

രാഹുല്‍ എത്തുന്നതോടെ മലബാറിലെ എല്ലാ സീറ്റിലും ജയിക്കാമെന്ന ആത്മവിശ്വാസം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വയനാട് മത്സരിക്കുമ്പോള്‍ തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം ത്രികോണ മത്സരച്ചൂടുള്ള മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും. രാഹുല്‍ വന്നാല്‍ ജയം ഉറപ്പായെന്ന വിശ്വാസമാണ് എല്ലാവര്‍ക്കും.

വയനാട് ലോക്സഭാ മണ്ഡലത്തിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നാലും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കൈയിലാണ്.