ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനാല്‍, പ്രളയദുരിതം അനുഭവിക്കുന്ന ഖോരഗ്പൂരിൽ നിന്ന് തോണി തുഴഞ്ഞ് സ്കൂളിലേക്കു പോകുന്ന പതിനൊന്നാം ക്ലാസുകാരി സന്ധ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പഠിക്കാനായി ഏത് പ്രതിസന്ധിയും മറികടക്കുന്ന സന്ധ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. സന്ധ്യയുടെ നിശ്ചയദാർഢ്യത്തെയും പഠനത്തോടുള്ള അഭിരുചിയെയും ധീരതയെയും അദ്ദേഹം അഭിനന്ദിച്ചു.
സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളില്‍ സന്ധ്യക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സ്കൂൾ തുറന്നപ്പോള്‍ തോണി തുഴഞ്ഞ് സ്കൂളിലേക്ക് പോകാന്‍ തയ്യാറാകുകയായിരുന്നു. ഇതിനിടെ പ്രളയത്തെ തുടർന്ന് വീട് വെള്ളത്താൽ ചുറ്റപ്പെട്ടപ്പോഴും സ്കൂളിലേക്ക് പോകാനായിരുന്നു സന്ധ്യയുടെ തീരുമാനം.