രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; അസമിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും

 

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമിലും മണിപ്പൂരിലും സന്ദർശനം നടത്തും. അസമിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുന്ന രാഹുല്‍ പിന്നീട് മണിപ്പൂരിലേക്ക് പോകും. വൈകിട്ട് 5.30 ന് മണിപ്പുർ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും.

ലോക്സഭാ പ്രതിപക്ഷ നേതാവായതിനു ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ഓദ്യോഗിക സന്ദർശനമാണിത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും.

ജൂണ്‍ ആറിന് അക്രമം റിപ്പോർട്ട് ചെയ്ത മണിപ്പൂരിലെ ജിരിബാം ജില്ല അദ്ദേഹം സന്ദർശിക്കും. ചുരാചന്ദ്പുർ ജില്ലയിലെത്തുന്ന രാഹുല്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. ചുരാചന്ദ്പൂരിൽ നിന്ന് റോഡ് മാർഗം ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലേക്ക് പോകുകയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഗവർണർ അനുസൂയ ഉയ്കെയുമായി കൂടിക്കാഴ്ച നടത്തുമെന്നും മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര പറഞ്ഞു. മണിപ്പൂരിലെ നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

Comments (0)
Add Comment