രാഹുൽ ഗാന്ധി ആന്ധ്രാപ്രദേശില്‍

Jaihind Webdesk
Tuesday, September 18, 2018

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിന് തുടക്കമായി. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ ആന്ധ്രയിൽ സജ്ജമാക്കാനുള്ള ആദ്യപടിയായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. കോൺഗ്രസ് പ്രവർത്തകസമിതിയംഗമായ ഉമ്മൻ ചാണ്ടി ആന്ധ്രാ പ്രദേശിന്റെ ചുമതലയേറ്റെടുത്ത ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ പര്യടനമാണിത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മൂന്ന് പ്രധാന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുത്. കുർണൂൽ ജില്ലയിലെ പെടപ്പാട് ഗ്രാമത്തിൽ എത്തുന്ന രാഹുൽ ഗാന്ധി മുഖ്യമന്ത്രിയും കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ദാമോദര സഞ്ജീവയ്യയുടെ സ്ഥലം സന്ദർശിക്കും. ഈ പദവികളിലെത്തുന്ന ആദ്യത്തെ ദളിത് നേതാവായ അദ്ദേഹത്തിന്റെ പേരിലുള്ള 15 സെന്റ് സ്ഥലം ഏറ്റെടുത്ത് സ്മാരകം നിർമിക്കും.

തുടർന്ന് ബ്രഡ്ഡി കൺവെൻഷൻ സെന്ററിൽ വിദ്യാർഥികളുമായി ഒരു മണിക്കൂർ മുഖാമുഖം നടത്തും. അതിനുശേഷം മുൻമുഖ്യമന്ത്രി വിജയ് ഭാസ്‌കര റെഡ്ഡിയുടെ സമാധി സ്ഥലമായ കിസാൻഗട്ടിലെത്തി കർഷകരുമായും മുഖാമുഖം നടത്തും. തുടർന്ന് നടക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ രാഹുൽ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധിയുടെ സന്ദർശനം ഗംഭീര വിജയമാക്കാനുള്ള എല്ലാ തയാറെടുപ്പും പൂർത്തിയായതായി ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി അറിയിച്ചു.