രാഹുൽ ഗാന്ധി ഇന്ന് തൃശൂരിൽ. കോഴിക്കോട്ടെ ജനമഹാറാലിയിൽ പങ്കെടുക്കും; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കും

Jaihind Webdesk
Thursday, March 14, 2019

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് ഇന്ന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും.

രാത്രി ഏഴ് നാൽപ്പതേടെയാണ് രാഹുൽ ഗാന്ധി നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരന്‍റെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗ്ഗം തൃശൂരിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ തൃശൂർ രാമനിലയത്തിലാണ് തങ്ങിയത്.

രാവിലെ 10 മണിക്ക് രാഹുല്‍ ഗാന്ധി തൃപ്രയാറിൽ നടക്കുന്ന ഫിഷർമാൻ പാർലമെന്റിൽ പങ്കെടുക്കും. തുടർന്ന് 12.15ന് ഹെലികോപ്റ്റർ മാർഗം കണ്ണൂരിൽ എത്തിച്ചേരും. കണ്ണൂർ വിമാനത്താവളത്തിൽ വച്ച് എടയന്നൂരിലെ രക്തസാക്ഷി ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അവിടെ നിന്നും ഒരുമണിയോടെ ഹെലികോപ്റ്റർ മാർഗം കാസർഗോഡേക്ക് പുറപ്പെടും. പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി സന്ദർശിക്കും.

വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയുടെ ഔപചാരിക ഉദ്ഘാടനവും കോൺഗ്രസ് അധ്യക്ഷൻ നിർവ്വഹിക്കും.ഇതോടെ കേരളത്തിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാവും. മലബാർ ജില്ലകളെ കേന്ദ്രീകരിച്ചാണ് ജനമഹാറാലി സംഘടിപ്പിക്കുന്നത്.രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.