പി.വി അന്‍വറിന്റെ വാര്‍ത്ത പാര്‍ട്ടി പത്രത്തിന്റെ ഒന്നാം പേജില്‍; കണ്ണുരുട്ടി സിപിഎം; വിശദീകരണവുമായി മുഖപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല, പാര്‍ട്ടി മുഖപത്രത്തിനും ഇതത്ര നല്ലകാലമല്ല. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളന വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടിമുഖപത്രം ദേശാഭിമാനിയുടെ നിലപാടിനെതിരെ അതൃപ്തി പ്രകടമാക്കി പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയുടെ അഭ്യര്‍ഥനയ്ക്ക് വിലകല്പിക്കാതെ പരസ്യപ്രതികരണം നടത്തുന്നത് തുടരുകയാണ് അന്‍വര്‍ ചെയ്തത്. സംസ്ഥാന സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പം അന്‍വറിനെയും കൊടുത്തതിലാണ് പ്രശ്‌നം. എല്ലാ വാര്‍ത്തയും നന്നായി കൊടുക്കണമെന്ന തീരുമാനമനുസരിച്ച് ചെയ്തതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും കീറിമുറിക്കുന്നതായിരുന്നു പി.വി അന്‍വറിന്റെ പ്രസംഗം. വാര്‍ത്ത പിറ്റേന്ന് ഒന്നാം പേജില്‍ തന്നെ വന്നു അതും പാര്‍ട്ടിമുഖ പത്രത്തില്‍. പി.വി അന്‍വര്‍ ഇടതുപക്ഷ നിലപാടില്‍ നിന്ന് മാറുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനക്കൊപ്പമാണ് ദേശാഭിമാനി അന്‍വറിനും സ്ഥാനം കൊടുത്തത്. ടിപി രാമകൃഷ്ണന്റെ പ്രസ്താവന ഒരു കോളത്തില്‍ ഒതുക്കിയപ്പോള്‍ അന്‍വറിന് അതിനേക്കാള്‍ പ്രധാന്യവും നല്‍കി. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ പറഞ്ഞ കാര്യമെല്ലാം വിശദമായിതന്നെ റിപ്പോര്‍ട്ടിലുണ്ട്. അന്‍വറിന് ഇത്ര പ്രാധാന്യംകൊടുക്കേണ്ടിയിരുന്നോ എന്ന ചോദ്യം പല നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ആലോചിച്ചെടുത്ത തീരുമാനം എന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.

മോഹന്‍ലാലിന്റെ പേരില്‍ എഴുതിയ ലേഖനത്തില്‍ ഗുരുതര പിഴവ് വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തതിന് തൊട്ട് പിന്നാലെയാണ് പുതിയ വിവാദം.

 

Comments (0)
Add Comment