ആര്‍.എസ്.എസുകാര്‍ മഠം കൈയേറി: പരാതി നല്‍കിയ പുഷ്പാഞ്ജലി സ്വാമിയെ കൈയേറ്റം ചെയ്തു; പൂജാ സാമഗ്രികള്‍ മോഷ്ടിച്ചു

Jaihind News Bureau
Sunday, September 15, 2019

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠത്തിന്റെ വസ്തു ആര്‍.എസ്.എസ് സേവാഭാരതിയുടെ പേരില്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് നിരാഹാരം നടത്തുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാരെ ആര്‍.എസ്.എസ്സുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി. സേവാഭാരതിയുടെ പേരില്‍ കൈയ്യേറിയ ഭുമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറുദിവസമായി സ്വാമി നിരാഹാര സമരത്തിലായിരുന്നു.

ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ചതുര്‍മാസ പൂജയിലേര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്. പൂജ അവസാനിച്ച ശനിയാഴ്ച ആചാരപ്രകാരം ഭിക്ഷാടനം നടത്തുകയുംചെയ്തു. ഇതിനുശേഷമാണ് പടിഞ്ഞാറേ നടയില്‍ സത്യഗ്രഹം ആരംഭിച്ചത്. ഇതിനായി പന്തല്‍ കെട്ടാന്‍ തുടങ്ങവേ ആര്‍.എസ്.എസ് നേതൃത്വത്തില്‍ അമ്പതോളം പേര്‍ എതിര്‍പ്പുമായി സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണത്തില്‍ പന്തല്‍ കെട്ടി. ഇതിനിടെ ആര്‍.എസ്.എ സുകാര്‍ പന്തലില്‍ സ്വാമിയെ കാണാന്‍ എത്തിയ ഭക്തരെ ആക്രമിക്കുകയും സമരപ്പന്തല്‍ പൊളിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പതോളം ആര്‍.എസ്. എസുകാര്‍ക്കെതിരെ കേസെടുത്തു. സത്യഗ്രഹം തുടരുമെന്ന് പുഷ്പാഞ്ജലി സ്വാമി അറിയിച്ചു. സ്വാമിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥയെ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദര്‍ശിച്ചിരുന്നു. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം വി.ആര്‍ വിനോദ്, തഹസില്‍ദാര്‍ ജി.കെ സുരേഷ് ബാബു, വില്ലേജ് ഓഫീസര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും സംഘം ആവശ്യപ്പട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംഘം സ്വാമിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ നിയമ ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വിഷയവുമായി ബന്ധപ്പെട്ടവരുമായി കലക്ടര്‍ ചര്‍ച്ച നടത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അനന്തശായി ബാലസദനം ഭാരവാഹികള്‍, മുഞ്ചിറമഠം സ്വാമിയാര്‍ എന്നിവരെയെല്ലാം കലക്ടര്‍ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ട്. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറമഠത്തിന്റെ പേരിലും കെട്ടിടത്തിന്റെ രേഖകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുമാണ്.