അതിഥി തൊഴിലാളികള്‍ക്ക് സഹായം; കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മാതൃക കേരളവും പിന്തുടരണം, മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം: എ. കെ ആന്‍റണി | VIDEO

Jaihind News Bureau
Friday, May 8, 2020

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായം അനുവദിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മാതൃക കേരളവും പിന്തുടരണമെന്ന്  കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ. കെ ആന്‍റണി. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്ന വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികളില്‍ പണമില്ലാത്തവര്‍ക്ക് യാത്രാക്കൂലി നല്‍കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്. വിവിധ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ സഹായവും ജില്ലാ കളക്ടര്‍മാര്‍ നിരസിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി  35 കോടി രൂപ അനുവദിച്ചത്. അനുവദിച്ച തുകയുടെ 25 ശതമാനം ട്രെയിനുകള്‍ പുറപ്പെടുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി കൈമാറി. തൊഴിലാളികള്‍ക്ക് റെയില്‍വേയില്‍ നിന്നും ടിക്കറ്റ് എടുത്ത് കൈമാറാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതും ജില്ലാ കളക്ടര്‍മാരെയാണ്. ടിക്കറ്റ് എടുത്ത് നല്‍കിയവരുടെ ലിസ്റ്റ് കൈമാറുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.

സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ www.covidhelp.punjab.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ട്രെയിന്റെ സമയം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ എം.എം.എസ് വഴി അയച്ചുകൊടുക്കും. ഇതുവരെ 6.44 ലക്ഷം അതിഥി തൊഴിലാളികളാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്.

മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായത്. അതിഥി തൊഴിലാളികളുടെ സുഗമായ യാത്ര ഉറപ്പാക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്താന്‍ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ ട്രെയിനെ ആശ്രയിക്കുമെന്നാണ് കരുതപ്പെടുന്നത്. ശേഷിക്കുന്നവരെ റോഡ് മാര്‍ഗ്ഗമാകും അതാത് സംസ്ഥാനങ്ങില്‍ എത്തിക്കുക. ഒരാള്‍ക്ക് 640 രൂപ എന്ന നിരക്കിലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരിതാശ്വാസ ആക്ടിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 35 കോടി രൂപ അനുവദിച്ചത്.