തൃശൂരിനെ വിറപ്പിക്കാൻ ഇന്ന് പുലിക്കൂട്ടങ്ങൾ ഇറങ്ങും. ഓണാഘോഷത്തിന് സമാപനം കുറിച്ച് നടക്കുന്ന പുലിക്കളിയിൽ ഇരുനൂറ്റമ്പതോളം പുലികൾ ഇന്ന് നഗരം വളയും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് കേന്ദ്ര സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശൂരിൽ പുലിക്കളി അരങ്ങേറുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ സ്വരാജ് റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിന് സമീപമാണ് ഫ്ലാഗ് ഓഫ്. വിയ്യൂർ സംഘമാണ് ആദ്യം ചുവട് വെക്കുക. അയ്യന്തോൾ, പൂങ്കുന്നം, കാനാട്ടുകര, ശക്തൻ ദേശങ്ങളും സംഘങ്ങളെ ഇറക്കുന്നുണ്ട്. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. കുറഞ്ഞത് ഒരു നിശ്ചല ദൃശ്യവും അണിനിരക്കും.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50,000 രൂപ, 40,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. വിജയികൾക്ക് ഏഴടി ഉയരമുള്ള ട്രോഫിയും നൽകും. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും സമ്മാനങ്ങൾ വേറെയുമുണ്ട്. പുലിമടകളിൽ മുരൾച്ച കേട്ടു തുടങ്ങി. അരമണി കെട്ടി, വയറു കുലുക്കി നഗരം നിറഞ്ഞാടാൻ പുലികൾ തയാറായി കഴിഞ്ഞു.