പുതുച്ചേരി മുഖ്യമന്ത്രി സ്റ്റാറാ…. അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ

Jaihind Webdesk
Thursday, December 6, 2018

പുതുച്ചേരി:  അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ പോലീസിന്‍റെയും വനംവകുപ്പിന്‍റെയും സഹായം കിട്ടാതെ വന്നതോടെ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ… ഒരു മണിക്കൂറിനുള്ളില്‍ കരിമൂര്‍ഖന്‍ ചാക്കില്‍… ആശ്വാസത്തില്‍ അരിയാന്‍കുപ്പ സ്വദേശി വിജയ…!

അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ ആരുടെയും സഹായം ലഭിക്കാതായതോടെയാണ് അരിയാന്‍കുപ്പത്തുള്ള വീട്ടമ്മയായ വിജയ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയെ വിളിച്ചത്. മണിക്കൂറുകള്‍ നീണ്ട ഭയപ്പാട് ആശ്വാസത്തിലേയ്ക്ക് വഴിമാറാന്‍ നിമിഷനേരം മാത്രമേ പിന്നീട് വേണ്ടി വന്നുള്ളൂ.  മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടലില്‍ വീട്ടില്‍ അര്‍ധരാത്രി കയറിയ പാമ്പ് വനംവകുപ്പിന്‍റെ കസ്റ്റഡിയിലായി.

പോലീസിന്‍റെയും വനംവകുപ്പിന്‍റെയും സഹായം കിട്ടാതെ വന്നതോടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. കാര്യം ഗൗരവമായി മുഖ്യമന്ത്രി ഏറ്റെടുത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വനംവകുപ്പ് ജീവനക്കാര്‍ എത്തി പാമ്പിനെ ചാക്കിനുള്ളില്‍ ആക്കുകയായിരുന്നു.

അരിയാന്‍കുപ്പത്ത് താമസിക്കുന്ന രാജയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഈ സമയം രാജ വീട്ടിലുണ്ടായിരുന്നില്ല. പാമ്പിനെ പിടിക്കാന്‍ കഴിയാതെ വന്നതോടെ രാജയുടെ ഭാര്യ വിജയ ആദ്യം വിളിച്ചത് പോലീസിനെയാണ്.  വനംവകുപ്പ് അധികൃതരെ ബന്ധപ്പെടാനായിരുന്നു മറുപടി. ഫോണ്‍ നമ്പറും പോലീസ് നല്‍കി. ഈ നമ്പറില്‍ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല. തുടര്‍ന്ന് വിജയ വീട്ടിലുണ്ടായിരുന്ന സര്‍ക്കാര്‍ ഡയറി എടുത്ത് അതില്‍ കണ്ട ആദ്യ നമ്പറിലേയ്ക്ക് വിളിക്കുകയായിരുന്നു.  മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആണ് വിളിക്കുന്നത് എന്ന് പോലും ഭയപ്പാടിനെ വിജയ ശ്രദ്ധിച്ചില്ല.   നേരമില്ലാനേരത്ത് ഫോണ്‍ ബെല്ലടിച്ചപ്പോള്‍ എടുത്തത് മുഖ്യമന്ത്രി വി. നാരായണസ്വാമി തന്നെയായിരുന്നു. വിവരം പറഞ്ഞപ്പോള്‍ ഭയപ്പെടേണ്ട ഉടന്‍ നടപടിയെടുക്കാം എന്ന് പ്രതികരണം.

പിന്നീട് അധികം കാത്തിരിക്കേണ്ടി വന്നില്ല വിജയയ്ക്ക്… വീട്ടുപടിയ്ക്കല്‍ വനം വകുപ്പ് ജീവനക്കാര്‍ എത്തി മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തിരികെ പോയി.

ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച് വനംവകുപ്പ് പാമ്പിനെ പിടികൂടിയോയെന്ന് അന്വേഷിക്കുകയും ചെയ്തു. വീടിന് സമീപം കാടുപിടിച്ച് കിടക്കുന്നതിനെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി സ്ഥലം എംഎല്‍എ അനന്തരാമനോട് നേരിട്ട് പോയി അന്വേഷിക്കാനും നിര്‍ദേശിച്ചു