മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറസ്റ്റില്‍, നാടകീയ നീക്കങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
March 21, 2024
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് . ചോദ്യംചെയ്യലിനു പിന്നാലെയാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്‍റുമായി എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി ഉദ്യോഗസ്ഥര്‍ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്‍രിവാളിനെതിരായ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.
അറസ്റ്റിനെ തുടർന്ന് കെജ്‍രിവാളിന്‍റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡല്‍ഹിയിലെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടിന്‍റെ പരിസരപ്രദേശങ്ങള്‍ കനത്ത പോലീസ് വലയത്തിലാണ്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനിടയിലാണ് ഇഡി നാടകീയ നീക്കത്തിലൂടെ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പ്രതികരിച്ചു. സുപ്രീം കോടതി അടിയന്തരവാദം കേള്‍ക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അതിഷി പറഞ്ഞു.
മദ്യനയത്തിലെ ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. ഡല്‍ഹി സർക്കാരിന്‍റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17-നാണ് പ്രാബല്യത്തിൽ വന്നത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ 2023 ജൂലൈ 31-ന് മദ്യനയം പിൻവലിച്ചു. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 6 വരെ നീട്ടിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10