കോപ്പി അടിച്ചെങ്കില്‍ അത് എന്‍റെ കഴിവ്.. ഒന്നുപോടേ..!!! പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം

Jaihind Webdesk
Tuesday, November 5, 2019

പി.എസ്.സി പരീക്ഷയില്‍ താന്‍ കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ കഴിവാണെന്ന് പറഞ്ഞ് കോപ്പിയടിക്കേസിലെ പ്രതിയും എസ്.എഫ്.ഐയുടെ ഗുണ്ടയുമായ നിസാം ഫേസ്ബുക്കില്‍. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായിരുന്നു. ഇതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ സജീവമായ നസീം പുതിയ പോസ്റ്റ് ഇട്ടു. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ കോപ്പിയടിക്കുന്നതിനാല്‍ എങ്ങിനെ തോല്‍ക്കുമെന്ന് ഒരാള്‍ കമന്റിട്ടു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് നസീം മറുപടി നല്‍കിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. ഇതില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പിഎസ്.സി പരീക്ഷയിലെ ക്രമക്കേട് വിവാദമാവുന്നത്.’
ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി കണ്ടെത്തുകയായിരുന്നു.പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നിരുന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
കേസില്‍ ശിവരഞ്ജിത്തിനും നസീമിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.