വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍. വിശാലമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സമസ്ത നേതാക്കൾ. അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പുതുമയില്ലെന്നും നിയമം പിന്‍വലിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.
തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. തീരുമാനം റദ്ദാക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് എസ്വൈഎസ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ഭാവി പരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ തുടർനടപടികൾ ആലോചനക്കുശേഷം മതിയെന്ന നിലപാടിലേക്ക് സർക്കാർ ചുവടുമാറ്റിയിരുന്നു. ബിൽ നിയമസഭ പാസാക്കുകയും ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടർനടപടികൾ നിർത്തി. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കരട് ചട്ടങ്ങൾ തയാറാക്കി സമർപ്പിക്കാൻ ഭരണവകുപ്പ് വഖഫ് ബോർഡിനോട് ആവശ്യപ്പെടണം. കരട് ചട്ടങ്ങൾ നിയമവകുപ്പിന്റെ ഉൾപ്പെടെ പരിശോധനക്കുശേഷം സർക്കാർ വിജ്ഞാപനം ചെയ്യുകയും പി എസ് സിക്ക് അയക്കുകയും വേണം. ഈ നടപടികളാണ് തൽക്കാലം നിർത്തിയത്.