ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം : അമേരിക്കയിൽ പ്രക്ഷോഭം തുടരുന്നു

Jaihind News Bureau
Wednesday, June 3, 2020

ജോർജ്ജ് ഫ്ലോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ പ്രക്ഷോഭം തുടരുന്നു. ഫ്യൂസറ്റണിൽ നടത്തിയ കൂറ്റൻ പ്രക്ഷോഭത്തിൽ ജോർജ്ജ് ഫ്ലോയിഡിന്‍റെ കൂടുബം അടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് കുടുബം. പ്രക്ഷോഭത്തെ തുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

മിനിയ പൊലീസിൽ പൊലീസ് ഓഫീസർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിനെ കൊല്ലുന്നതിന്‍റെ വീഡിയോ ലോകമെങ്ങും പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം അലയടിക്കുകയാണ്. വർണവിവേചനമാണ് ഈ ക്രൂരതയ്ക്കു പിന്നിലെന്ന് കറുത്തവർഗക്കാർ ഒന്നടങ്കം പറയുന്നു. അമേരിക്കയിൽ മാത്രമല്ല ലോകത്തു പലയിടത്തും ഇതിനെതിരേ പ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്. ഇന്നലെ നടന്ന കൂറ്റൻ പ്രക്ഷോഭത്തിൽ ജോർജ്ജ് ഫ്ലോയിഡിന്‍റെ കുടുംബം ഉള്‍പ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. ജോർജ്ജ് ഫ്ലോയിഡിന് നീതി ലഭിക്കും വരെ പോരാടുമെന്ന് കുടുംബം പറഞ്ഞു.

പ്രക്ഷോഭത്തിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. എന്നാൽ കലാപകാരികൾ ഭീകരപ്രവർത്തകരാണെന്ന് ട്രംപ് തുറന്നടിച്ചു. യുഎസിലെ പ്രക്ഷോഭം ആളിക്കത്തിക്കുന്നത് മാധ്യമങ്ങളാണെന്നു പറഞ്ഞ് അവരെയും പ്രകോപിപ്പിക്കുകയാണ് ട്രംപ്. ഒരാഴ്ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന് കോടി ഡോളറിന്‍റെ നാശനഷ്ടമാണ് ഉണ്ടായത്. 150 ഓളം നഗരങ്ങളിൽ വൻപ്രതിഷേധം തുടരുന്നു. ഇതിനോടകം നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭം 7-ആം ദിവസത്തിലെത്തുമ്പോൾ 50ഓളം നഗരങ്ങളിലാണ് ആളുകൾ തെരുവിലുള്ളത്. ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്. വാഷിംഗ്ടൺ ഡിസി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.