പ്രിയങ്കാഗാന്ധി തിരക്കിലാണ്, പ്രതീക്ഷയോടെ ഉത്തര്‍പ്രദേശും; 4 ദിനത്തില്‍ ചര്‍ച്ച നടത്തിയത് നാലായിരത്തിലേറെ പാര്‍ട്ടിപ്രവര്‍ത്തകരോട്

Jaihind Webdesk
Sunday, February 17, 2019

ലക്‌നൗ: കഴിഞ്ഞ നാലുദിവസമായി പ്രിയങ്കഗാന്ധി യു.പി. കോണ്‍ഗ്രസ് ഓഫീസിലെ ഒന്നാം നിലയിലെ ഓഫീസില്‍ തളച്ചിട്ടതുമാതിരിയാണ്. കാരണം അവിടെയാണ് പ്രിയങ്കഗാന്ധി സാധാരണപാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തുന്നത്.
പ്രിയങ്കാഗാന്ധിയ്ക്ക് ചുമതലയുള്ള 41 മണ്ഡലങ്ങളില്‍ നിന്നായുള്ള പ്രവര്‍ത്തകരോടാണ് പ്രിയങ്കഗാന്ധിയുടെ സംവാദം. പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രിയങ്കഗാന്ധി 24 മണിക്കൂറും സജീവമാണ്.

”ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള സ്‌നേഹം വോട്ടായി മാറണമെങ്കില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. 40 മണ്ഡലങ്ങളില്‍ അധികം വിജയം കൊയ്യണമെങ്കില്‍ ഞാനിപ്പോള്‍ മത്സരരംഗത്ത് നില്‍ക്കുന്നതിനേക്കാള്‍ പാര്‍ട്ടിയെ ഒരു ടീമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ശ്രദ്ധ’ – പ്രിയങ്കഗാന്ധി പറയുന്നു.
‘കഴിഞ്ഞ നാല് പകലും അഞ്ച് രാത്രികളിലുമായി നാലായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായാണ് പ്രിയങ്കഗാന്ധി നേരിട്ട് ആശയവിനിമയം നടത്തിയത്. അവരുടെ പോസിറ്റീവ് എനര്‍ജി ജനങ്ങളിലേക്ക് പകരാന്‍ ആയി’ – ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബര്‍ മാധ്യമങ്ങളോടായി പറഞ്ഞു.

യു.പിയില്‍ വിവിധയിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും മദ്യമാഫിയകളുടെ കൈയേറ്റങ്ങളെയും ക്രൂരതകളെക്കുറിച്ചുമാണ് കൂടുതല്‍ പേരും പരാതികളായി പ്രിയങ്കാഗാന്ധിയെ ധരിപ്പിച്ചത്. ഗ്രാമങ്ങളില്‍ വൈദ്യസഹായം ഇല്ലാത്ത അവസ്ഥയും ആശുപത്രികളില്ലാത്തതും ജനങ്ങളുടെ പ്രധാന വിഷമങ്ങളാണ്. ഇതൊക്കെയും തെരഞ്ഞെടുപ്പില്‍ വിഷയങ്ങളാകും. ദൗരാര മണ്ഡലത്തിലെ പ്രവര്‍ത്തകരെ ആദ്യമായി കണ്ട് സംവാദം ആരംഭിച്ച പ്രിയങ്കാഗാന്ധി മോദിയുടെ വാരണാസിയിലെ പ്രവര്‍ത്തകരെയാണ് കഴിഞ്ഞദിവസം അവസാനം കണ്ടത്.