ബിന്ദുകൃഷ്ണയെ ‘ഉപദേശിച്ച്’ ആളാകാന്‍ വന്ന പ്രതിഭ എം.എല്‍.എക്ക് കിട്ടിയത് എട്ടിന്റെ പണി; എം.എല്‍.എയെ പൊതുവിജ്ഞാനം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ

Jaihind Webdesk
Sunday, June 2, 2019

തിരുവനന്തപുരം: കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നതിനെതിരെ സൈബര്‍ സഖാക്കള്‍ പരക്കംപായുകയാണ്. അതേറ്റുപിടിച്ച് കായംകുളം എം.എല്‍.എ പ്രതിഭയും ബിന്ദുകൃഷ്ണയെ ഉപദേശിച്ച് ആളാകാന്‍ രംഗത്തെത്തി. മകനെ ‘ സര്‍ക്കാര്‍’ സ്‌കൂളില്‍ വിടണമെന്നാണ് എം.എല്‍.എയുടെ ഉപദേശം. എന്നാല്‍ കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനമാണെന്ന് അറിയാത്ത എം.എല്‍.എയെ സോഷ്യല്‍മീഡിയയാണ് തിരുത്തിയിരിക്കുന്നത്. എം.എല്‍ എയ്ക്ക് അത് പോലും അറിയില്ലേയെന്നാണ് പ്രതിഭയുടെ പോസ്റ്റിലെ കമന്റുകളിലെ പരിഹാസം. എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയത്തിനെതിരല്ലെന്ന് പ്രതിഭ പോസ്റ്റ് തിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ സ്‌കൂള്‍ യൂണിഫോമിലുള്ള മകന്റെയും കൂടെ സ്‌കൂളിലേക്ക് പോയ ഭര്‍ത്താവിന്റെയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് അടിക്കുറിപ്പായി
മോന്‍ അച്ഛന്റെ കൂടെ സ്‌കൂളില്‍ ഇന്ന് രാവിലെ…ഞാന്‍ പകര്‍ത്തിയ ചിത്രം…വേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന ആദ്യ ദിവസം പുതിയ ക്ലാസ്സില്‍.. എന്നായിരുന്നു ബിന്ദുകൃഷ്ണയുടെ പോസ്റ്റ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതിഭയുടെ നെടുനീളന്‍ ലേഖനം.

അതേസമയം പ്രതിഭയുടെ പോസ്റ്റിന് ബിന്ദുകൃഷ്ണയും മറുപടി നല്‍കിയിട്ടുണ്ട്. ‘മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകന്‍ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണും. അതല്ലെങ്കില്‍ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.
മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തില്‍ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്‌കൂളില്‍ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാള്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാന്‍ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍.’ ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.