ഛത്തീസ്ഗഢില്‍ യുവതിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിലായി

Jaihind Webdesk
Monday, May 20, 2019

റായ്പൂര്‍: ഛത്തീസ്ഗഢില്‍ 34 കാരിയെ പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗമായ പ്രകാശ് ബജാജ് (42) നെയാണ് അറസ്റ്റുചെയ്തത്.

ഗായത്രി നഗറില്‍ താമസിച്ചിരുന്ന യുവതി 2016ല്‍ വീടു വാങ്ങുന്നതിനായി ബജാജിന് 10 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുക ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് നല്‍കാമെന്ന് പ്രകാശ് ബജാജ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബാങ്കില്‍ നിന്നും ലോണ്‍ ലഭിച്ചില്ല. വീടുവാങ്ങാന്‍ അവര്‍ക്കു സാധിക്കാത്തതിനാല്‍ ബജാജില്‍ നിന്നും യുവതി പണം തിരികെ ചോദിച്ചു. പണം തിരികെ ചോദിച്ച ദേഷ്യത്തിന് ബജാജ് യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. 2016 ലും 2018ലും യുവതിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് പലതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

അദ്ദേഹം പണം തിരികെ നല്‍കിയില്ലെന്നും സംഭവം പൊലീസിലോ പുറത്തോ പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐ.പി.സി വകുപ്പ് 354, 506 പ്രകാരം ബജാജിനുനേരെ കേസെടുത്തതായി മൊഹ്സിന്‍ ഖാന്‍ പറഞ്ഞു.