ഡോളർ കടത്തിലെ ഉന്നതന്‍ ആര് ? സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന് പങ്കെന്ന് വെളിപ്പെടുത്തല്‍

Jaihind News Bureau
Monday, December 7, 2020

 

കൊച്ചി : സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ്  പ്രതി സരിത്തിന്‍റെ മൊഴി. ഏറെ രാഷ്ട്രീയപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തൽ കസ്റ്റംസിനോടാണ്  സരിത് നല്‍കിയത്. സരിത്തിന്‍റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.

പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. ഇക്കാര്യം ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ആരോപണവിധേയനായ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യലിനു വിളിപ്പിക്കേണ്ടിവരുമെന്നതിനാൽ ഇതിന്‍റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

നേതാവ് കൈമാറിയ പണം, അതിനു പകരമായി ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ച് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിനൊപ്പം ഡോളറാക്കിയ പണത്തിന്‍റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ഇതിൽ ആർക്കൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുമാണ് അന്വേഷിക്കുന്നത്. നേതാവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നൽകുന്ന സൂചന.