പൊലീസ് മര്‍ദ്ദനം സഹിക്കവയ്യാതെ യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി; പൊതുജനമധ്യത്തില്‍ അര്‍ദ്ധനഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്; തടയാന്‍ ശ്രമിച്ച ഭാര്യയെ മുട്ടുകാലിന് തൊഴിച്ചു; വീഡിയോ പുറത്ത്

Jaihind Webdesk
Wednesday, May 29, 2019

തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ വീണ്ടും റോഡിലിട്ട് മര്‍ദ്ദിച്ചു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. തടയാനെത്തിയ ഭാര്യയെ ചവിട്ടി വീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. അനീഷ് എന്ന യുവാവിനെയാണ് അര്‍ദ്ധ നഗ്‌നനാക്കി, പൊതുജനമദ്ധ്യത്തില്‍ പൊലീസ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്സോ കേസ് പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ സ്റ്റേഷനകത്തുവെച്ച് പൊലീസ് മര്‍ദ്ദിക്കുകയും ഇയാള്‍ ഇറങ്ങിയോടുകയുമായിരുന്നു. ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തില്‍ പൊലീസ് വീണ്ടും മര്‍ദ്ദിച്ചു.യുവാവിന്റെ കൈയിലും കാലിലും പൊലൂസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എസ് സി പി ഒ, സി പി ഒ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. എസ് സി പി ഒ സൈമന്‍, സി പി ഒ ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നമടപടി സ്വീകരിച്ചത്.

പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. പ്രതിയെ തൊട്ടടുത്ത ജംഗ്ഷനില്‍ വെച്ച് പൊലീസ് കീഴടക്കി. ഇതാണ് വീഡിയോയില്‍ കാണുന്നതെന്നും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.