രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടു , പ്രവർത്തകർക്കും മർദ്ദനം ; പൊലീസിനെതിരെ വന്‍ രോഷം

ലക്‌നൗ:  ഹത്രാസില്‍ ക്രരൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും  നേരെ പൊലീസ് അതിക്രമം. രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്യുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. പ്രവർത്തകർക്കുനേരെയും പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.

പൊലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. വാഹനവ്യൂഹത്തെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയാത്രയായിട്ടാണ് ഇരുവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. ഒടുവില്‍  പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. യാത്രാമധ്യേ ഇരുവരേയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി- യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുവച്ച് അടച്ചു. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

Comments (0)
Add Comment