പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരിപ്പൂരിലേക്ക്; ഹരിപ്പാട് നിന്ന് പുറപ്പെട്ടു

Jaihind News Bureau
Saturday, August 8, 2020

 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് യാത്രതിരിച്ചു. ഹരിപ്പാട് നിന്നും കാർ മാർഗമാണ് അദ്ദേഹം പുറപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിയോട് കൂടി അദ്ദേഹം കരിപ്പൂരിൽ എത്തിച്ചേരും.

അതേസമയം കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി. പൈലറ്റും സഹപൈലറ്റും മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. 123 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.