“ആ മനുഷ്യൻ ഒറ്റക്ക് പൊരുതി… എതിർപ്പിന്‍റെ കൂരമ്പുകളെ അവഗണിച്ചു… ഇപ്പോഴിതാ അദ്ദേഹം വിജയിച്ചിരിക്കുന്നു…”

Jaihind News Bureau
Monday, April 13, 2020

തിരുവനന്തപുരം: പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. എന്നാല്‍ എതിർപ്പിന്റെ കൂരമ്പുകളെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ക്കായി വാദിച്ച് പ്രതിപക്ഷനേതാവ് ഇപ്പോള്‍ പൊരുതി വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങളൊക്കെത്തന്നെയും ഭരണകൂടത്തിന്‍റെ വാഴ്ത്തുപാട്ടുകാർ സുവർണ്ണാവസരമാക്കുകയും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള അവസരമായി കണക്കാക്കുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഇതാണവസരമെന്ന് മനസ്സിലാക്കി പ്രതിപക്ഷത്തിന്‍റെ വിമർശനം വരാൻ സാധ്യതയുള്ള തീരുമാനങ്ങൾ കൈകൊള്ളുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒടുവിലത്തെ തീരുമാനമായിരുന്നു വ്യക്തികളുടെ വിവരങ്ങൾ അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്ളറിന് കൈമാറാനുള്ളത്. ലക്ഷങ്ങൾ ചെലവഴിച്ച് ഏർപ്പെടുത്തിയിട്ടുള്ള ട്രോളർമാരുടെയും വാഴ്ത്തുപാട്ടുകാരുടെയും, ചെലവില്ലാത്ത വെട്ടുകിളിക്കൂട്ടങ്ങളുടെയും പരിശ്രമ ഫലമായി പ്രതിപക്ഷം നിശ്ശബ്ദമായിട്ടുണ്ടാകുമെന്നാണ് ഭരണക്കാർ കരുതിയിരുന്നതെന്നും പി.കെ ഫിറോസ് ഫേസ് ബുക്കില്‍ കുറിച്ചു.

പി.കെ ഫിറോസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം …

പ്രതിപക്ഷം ദുർബലമായാൽ ഒരു ജനാധിപത്യ രാജ്യത്ത് എന്ത് സംഭവിക്കുമെന്നതിന് മോദി ഇന്ത്യയിൽ ഒരുപാടുദാഹരണങ്ങളുണ്ട്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങളും ശത്രു രാജ്യത്തിന്‍റെ അക്രമവുമൊക്കെ ഭരണകൂടത്തിന്‍റെ വാഴ്ത്തുപാട്ടുകാർക്കുള്ള സുവർണ്ണാവസരങ്ങളാണ്. അത്തരം സന്ദർഭങ്ങളെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള അവസരം കൂടിയായിട്ടാണ് ഭരണകൂടം കണക്കാക്കുന്നത്.

കേരളത്തിന്‍റെ കാര്യം തന്നെ എടുക്കാം. പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താൻ സർക്കാർ ശ്രമിച്ചത്. ഇതാണവസരമെന്ന് മനസ്സിലാക്കി പ്രതിപക്ഷത്തിന്‍റെ വിമർശനം വരാൻ സാധ്യതയുള്ള തീരുമാനങ്ങൾ കൈകൊള്ളുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടുമുണ്ട്.

ഒടുവിലത്തെ തീരുമാനമായിരുന്നു വ്യക്തികളുടെ വിവരങ്ങൾ അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്ളറിന് കൈമാറാനുള്ളത്. ലക്ഷങ്ങൾ ചെലവഴിച്ച് ഏർപ്പെടുത്തിയിട്ടുള്ള ട്രോളർമാരുടെയും വാഴ്ത്തുപാട്ടുകാരുടെയും, ചെലവില്ലാത്ത വെട്ടുകിളിക്കൂട്ടങ്ങളുടെയും പരിശ്രമ ഫലമായി പ്രതിപക്ഷം നിശ്ശബ്ദമായിട്ടുണ്ടാകുമെന്നാണ് ഭരണക്കാർ കരുതിയിരുന്നത്.

എന്നാൽ ആ മനുഷ്യൻ ഒറ്റക്ക് പൊരുതി. എതിർപ്പിന്റെ കൂരമ്പുകളെ അവഗണിച്ചു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ കൈമാറാൻ പാടില്ലെന്ന് വാദിച്ചു. ഇപ്പോഴിതാ അദ്ദേഹം വിജയിച്ചിരിക്കുന്നു.

പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലക്ക് അഭിനന്ദനങ്ങൾ!!