‘ബെവ് ക്യു’: പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind News Bureau
Tuesday, May 26, 2020

pinarayi vijayan

 

‘ബെവ് ക്യു’ ആപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി. മദ്യത്തിന്റെ ടോക്കണ്‍ നല്‍കുന്ന പണം ബെവ്‌കോയ്ക്ക് ലഭിക്കില്ലെന്നും മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആപ്ലിക്കേഷനുണ്ടാക്കിയ കമ്പനിക്കാണ് പണം ലഭിക്കുകയെന്നും തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.  എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ വിശദീകരണമില്ലെന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പനക്കുള്ള ബെവ്‌ ക്യു ആപ്പിന്‍റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.

ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിംഗില്‍ ബാറുകാരില്‍ നിന്ന് ഓരോ ടോക്കണും വാങ്ങുന്ന അമ്പത് പൈസ ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ബെവ്‌കോ നല്‍കും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇത് ബാറുകള്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അണ്ടര്‍ടേക്കിംഗ്‌സിന്‍റെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മറച്ച് വച്ചാണ് ബെവ്‌കോയ്ക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശവാദം ബെവ്‌കോ ഉയര്‍ത്തുന്നത്.

ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അത് കൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍ കോഡ് എന്ന കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണ്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.