പിണറായി സർക്കാർ കോടികള്‍ ചെലവഴിക്കുന്നത് കൊലയാളികളെ സംരക്ഷിക്കാന്‍; ആദിവാസികളെയും പാവപ്പെട്ടവരെയും അവഗണിക്കുന്നു: കെസി വേണുഗോപാൽ എംപി

Jaihind Webdesk
Sunday, December 5, 2021

തിരുവനന്തപുരം : ആദിവാസികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനല്ല കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചെലവഴിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ ക്യാമ്പെയ്ന്‍റെ രണ്ടാം ദിവസം നടന്ന ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

20000 ആദിവാസികൾക്കു വീടുവെച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത്. ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദി സർക്കാരിന് പഠിക്കുകയാണ്. ആദിവാസി സമൂഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ഒരു മടിയുമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി. ആദിവാസികൾക്ക് പ്രാതിനിധ്യമില്ലാത്ത ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഉണ്ടാകില്ല. പാർട്ടിയുടെ വിവിധ കമ്മിറ്റികളിലും പ്രാതിനിധ്യം ഉണ്ടാകും. ഇത് എഐസിസി ഉറപ്പുവരുത്തും. ആദിവാസി മേഖലയിൽ നിന്നും നേതാക്കൾ ഉയർന്നു വരണം. ആദിവാസികളെ ചൂഷണം ചെയ്യുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. പോളിറ്റ് ബ്യൂറോ യിൽ ഒരു ദളിതനെ ഉൾപ്പെടുത്താൻ സിപിഎം ഇതുവരെ തയാറായിട്ടില്ല. ആദിവാസി ദളിത് പട്ടിക വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിൽ കേരളത്തിലെ കോൺഗ്രസീനും വീഴ്ച ഉണ്ടായിട്ടുണ്ട്. അതേസമയം ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇക്കാര്യത്തിൽ കോൺഗ്രസ്‌ ഏറെ മുന്നിലാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ ഇതിന്‍റെ തെളിവാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വനാവകാശ നിയമം പോലീസിന് കളിക്കാനുള്ളതല്ല. ആദിവാസികളെ ശക്തീകരിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ കൊണ്ടുവന്നതാണ്. ഇതിനെ കേന്ദ്ര സർക്കാർ ദുർബലപ്പെടുത്തുകയാണ്. ആദിവാസി സമൂഹത്തെ ചൂഷണത്തിന്‍റെ വേദിയാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മാറ്റുന്നുവെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ അംബേദ്‌കർ കോളനിയിലെ വീടുകൾ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലെ സംഘം സന്ദർശിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ക്യാമ്പെയ്ൻ നടത്തി. തുടർന്ന് ഭരതന്നൂർ ജംഗ്ഷനിൽ നടന്ന ആദിവാസി ദളിത് സംഗമത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 400 ആദിവാസി കുടുംബങ്ങളുമായി സംവാദം നടത്തി. സേവാദൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, അടൂർ പ്രകാശ് എംപി കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജിഎസ് ബാബു, കെപി ശ്രീകുമാർ, പഴകുളം മധു, ജി സുബോധൻ, എംഎം നസീർ, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ നേതാക്കളായ വിഎസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ജിവി ഹരി, കെഎസ് ശബരീനാഥൻ, വിതുര ശശി, രമണി പി നായർ, ഇ ഷംസുദ്ദീൻ, ലക്ഷ്മി ആർ, സുധീഷ് ഷാ, സെയ്തലി കായ്പാടി, ബാജിലാൽ, സതി തിലകൻ തുടങ്ങിയവർ പങ്കെടുത്തു.