ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പിണറായി സർക്കാർ ; ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ പേഴ്സണല്‍ സ്റ്റാഫ് ചട്ടം ഭേദഗതി ചെയ്തു

Jaihind News Bureau
Sunday, February 7, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും പ്രസ് അഡ്വൈസർക്കും ഉൾപ്പെടെ പെൻഷൻ നൽകാൻ തീരുമാനം. ഇതിനായി പേഴ്‌സണൽ സ്റ്റാഫ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി. പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 37 ആക്കി ഉയർത്താനും സർക്കാർ ഉത്തരവ് ഇറക്കി. അതേസമയം സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സർക്കാർ ഉത്തരവിന്‍റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിതരായ 7 പേർക്ക് പെൻഷൻ ഉറപ്പാക്കാൻ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ നിയമം മാറ്റിയെഴുതിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്‍റെ സ്റ്റാഫിൽപ്പെട്ട ക്ലാർക്ക്, ഓഫീസ് അറ്റൻഡന്‍റ്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പേഴ്‌സണൽ സ്റ്റാഫ് സ്‌പെഷ്യൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്.
നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്ന് മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം. ഈ സർക്കാർ അധികാരമേറ്റതിന്‍റെ അടുത്ത മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക. അതേസമയം സ്റ്റാഫുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

പൊതുഭരണ വകുപ്പിന്‍റെ 2011 സെപ്റ്റംബർ 16 ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്ക് മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വെക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും. പുതിയ തീരുമാനത്തിലൂടെ ഇനി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30 ൽ നിന്നു 37 ആകുകയും ചെയ്യും.