പെട്രോളിന് 30 % വിലക്കുറവ്‌; നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Jaihind News Bureau
Friday, February 19, 2021

ജനത്തെ വലച്ച് ഇന്ധനവില രാജ്യത്ത് ദിനം പ്രതി വർധിക്കുകയാണ്. പ്രതിഷേധങ്ങളും രോഷവും ഉയർന്നിട്ടും ഒരു ഇടപെടലുകളും കേന്ദ്രസർക്കാർ നടത്തുന്നില്ല. ഇതോടെ അതിർത്തി സ്ഥലങ്ങളിലെ ജനങ്ങൾ നേപ്പാളിൽ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് നൂറുരൂപയിലേക്ക് അടുക്കുകയാണ്. ചിലിയിടങ്ങളിൽ നൂറ് കടക്കുകയും ചെയ്തു. അതേ സമയം നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ്.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തുന്നത് ഇപ്പോൾ പതിവു കാഴ്ചയായിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളര്‍ന്നിരിക്കുന്നു.

ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളിൽ പെട്രോൾ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണർ ഇപ്പോൾ പതിവ് കാഴ്ചയാണ്. ചമ്പാരന്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോള്‍ ഇന്ധനമെത്തുന്നത്.

അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ ഒരു വന്‍ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.

https://twitter.com/ANINewsUP/status/1001371381160820736/photo/1

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ 25ഓളം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നത്‌.

നേപ്പാളില്‍ പെട്രോളിന്‍റെ വില 111.20 രൂപയാണ് (നേപ്പാള്‍ രൂപ) ഇത് 69.50 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്‍റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്. 94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്.