പെരിയയില്‍ പതറി സിപിഎം; അന്വേഷണം തലപ്പത്തേക്ക്, മുന്‍ എംഎല്‍എയും പ്രതിപ്പട്ടികയില്‍; പൊളിഞ്ഞത് കോടികള്‍ ഒഴുക്കി തീർത്ത പ്രതിരോധം

Jaihind Webdesk
Thursday, December 2, 2021

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം പാര്‍ട്ടി തലപ്പത്തേക്ക് നീങ്ങിയതോടെ സർവ പ്രതിരോധവും പൊളിഞ്ഞ് സിപിഎം.  മുന്‍ ഉദുമ എംഎല്‍എയും സിപിഎം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തു. കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമനെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസില്‍ ഇനിയും  പ്രതികളുണ്ടെന്നും കണ്ണൂര്‍ സിപിഎം നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കേസിന്‍റെ തുടക്കം മുതല്‍ പ്രതിരോധം തീര്‍ക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ഒഴുക്കിയ സിപിഎമ്മിന് അടിപതറുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്.

കാസർഗോഡ് പെരിയയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിബിഐ സിപിഎം നേതാവും മുൻ ഉദുമ എംഎൽഎയുമായിരുന്ന കെവി കുഞ്ഞിരാമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. 2019 ഫെബ്രുവരി 18ന് രാത്രി പ്രതിയായ സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു.

ഇയാളെ കൂടാതെ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കൂടി സിബിഐ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പെരിയ കേസില്‍ ബുധനാഴ്ച ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇന്ന് പ്രതി പട്ടികയില്‍ ചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവര്‍ത്തകരായ സുരന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസില്‍ സിബിഐ നടത്തിയ ആദ്യ അറസ്റ്റാണ് ഇത്. കാസര്‍കോഡ് ഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിൽ ഇവരെ സിബിഐ ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ ചോദ്യം ചെയ്യലില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ച്‌ നല്‍കിയത് റെജി വര്‍ഗീസാണ്. സുരേന്ദ്രന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ പ്രതികള്‍ക്ക് കൈമാറി. രാജുവും മറ്റ് പ്രതികളും ഗൂഢാലോചയുടെ ഭാഗമാണെന്ന് സിബിഐ കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം മുതിർന്ന സിപിഎം നേതാവ് പ്രതി പട്ടികയിൽ ഉൾപ്പെട്ടതോടെ സിപിഎം നേതൃത്വം പൂർണ്ണമായും വെട്ടിലായിരിക്കുകയാണ്.