നെല്ലിന്‍റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കും: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ഓണത്തിനു പോലും സംഭരിച്ച നെല്ലിന്‍റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നെല്‍ക്കര്‍ഷകർക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. പിണറായി സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് കർഷകരുടെ തലയ്ക്കുമീതെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്ടർ വടകയ്ക്ക് എടുക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. നെല്ലു സംഭരിച്ച് വിറ്റ തുക ഖജനാവിലെത്തിയിട്ടും കർഷകർക്ക് നൽകാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോകാനാണെങ്കിൽ കണ്ണൂരിലേക്ക് എന്നും വിമാന സർവീസ് ഉള്ളതാണ്. അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനാവിമാനവും ലഭ്യമാണ്. എന്നിട്ടുംഇത്രയ്ക്ക് അടിയന്തരമായി ഹെലികോപ്ടറിന്‍റെ എന്ത് ആവശ്യമാണുള്ളതെന്നും ഹെലികോപ്ടർ ധൂർത്ത് നടത്തുന്നതിനു പിന്നിൽ ആരുടെ താത്പര്യമാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സംഭരിച്ച നെല്ലിന്‍റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നു പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു. പതിനായിരക്കണക്കിന് നെല്‍ക്കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്‍റെ വില നല്‍ കാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ തുക നൽകാത്ത സർക്കാരിനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സാമ്പത്തികപ്രതിസന്ധികൊണ്ട് ശ്വാസം മുട്ടുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിക്കാതെ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടിയ സിനിമാനടൻ ജയസൂര്യയ്ക്കെതിരെ മന്ത്രിമാരും സൈബർ സഖാക്കളും തിരിയുകയല്ല വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment