സംസ്ഥാനത്തെ കൊവിഡ് മരണപട്ടിക പൂർണമല്ല ; അർഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു ; പ്രതിപക്ഷം

Jaihind Webdesk
Friday, October 8, 2021

സംസ്ഥാനത്തെ കൊവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം. കേൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവെച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കൊവിഡ് മരണക്കണക്കിൽ അപാകതയുണ്ടെന്നും അർഹരായ കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുമെന്നും കാണിച്ച് പി.സി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

സംസ്ഥാനത്തെ 30 ശതമാനം കൊവിഡ് മരണവും ആശുപത്രിയിൽ എത്താൻ വൈകിയതു കൊണ്ടാണെന്ന ആരോഗ്യ വകുപ്പിന്‍റെ രേഖ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പിസി വിഷ്ണുനാഥ് സഭയിൽ വായിച്ചു. “സമഗ്രമായി ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമായി. നിയമപരമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം കൂടാതെ സർക്കാരിന് എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണം. വാക്സിൻ ചലഞ്ചിലൂടെ വാങ്ങിയ 800 കോടി ഉപയോഗിക്കണം. സെറോ സർവെ ഫലം സഭയിൽ പറയണം. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് ബാധിച്ച് പ്രതിദിനം 100 നും 150 നും ഇടയിൽ മരിക്കുന്നു. വാക്സിൻ എടുത്തിട്ടും ദിവസവും 150 പേർ മരിക്കുന്നതിന് കാരണം വ്യക്തമാക്കണം.”- പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി .