‘പുന്നപ്രയില്‍ എത്തിയപ്പോള്‍ ഒരു കോള്‍… പി.ടി എന്ന് സ്ക്രീനില്‍!’ പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്

Jaihind Webdesk
Monday, May 9, 2022

 

കൊച്ചി: പി.ടി എന്ന സ്നേഹസമ്പന്നനായ നേതാവിനെ അറിയുന്നവർക്ക് ഒരിക്കലും മായ്ക്കാനാവുന്നതല്ല അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍. ഇന്നും പി.ടിയുടെ മൊബൈല്‍ നമ്പർ പലരും ഫോണില്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ പി.ടിയുടെ കോള്‍ തന്‍റെ ഫോണിലേക്ക് വന്ന അനുഭവം പറയുകയാണ് പി.സി വിഷ്ണുനാഥ് എംഎല്‍എ.

പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്:

എറണാകുളത്തേക്കുള്ള യാത്രയിലാണ് ; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി. പുന്നപ്രയിൽ എത്തിയപ്പോൾ ഫോണിലേക്ക് ഒരു കാൾ വരുന്നു. ‘പി.ടി’ എന്ന് സ്ക്രീനിൽ തെളിഞ്ഞു !
പെട്ടെന്ന് ഫോൺ എടുത്തു. കാരണം ഈ പേരിൽ ഫോൺ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവർത്തിക്കാൻ പറ്റിയതു മുതൽ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിർദ്ദേശങ്ങൾ നൽകുന്ന പി.ടിയെന്ന സ്നേഹാനുഭവം അത്ര ആഴത്തിലാണ്.
ഫോൺ എടുത്തപ്പോൾ അപ്പുറത്തു നിന്നും “വിഷ്ണു, ഉമ ചേച്ചിയാണ് , ഞാൻ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷൻ കൊടുക്കുകയാണ്. പ്രാർത്ഥന ഉണ്ടാവണം “
ആ പേരിൽ നിന്ന് ഇനിമേൽ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നിൽക്കുന്നവർക്ക്, പി.ടിയുടെ സുപരിചിത നമ്പർ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള
ഉമ ചേച്ചിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല.
തൃക്കാക്കര അനാഥമാവില്ല…
നന്മ ജയിക്കും ….
തൃക്കാക്കര ജയിക്കും …..